എന്റെ പണം ജിഹാദികൾക്ക് കൊടുക്കണ്ട: ബുക്ക് ചെയ്ത ഓല ക്യാബ് റദ്ദാക്കി, കാരണം ഡ്രൈവറുടെ മതം!
ലഖ്നോ: ഓല ക്യാബ് റദ്ദാക്കിയ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകന്റെ ട്വീറ്റ് വൈറലാവുന്നു. ഡ്രൈവർ മുസ്ലിം സമുദായത്തിൽപ്പെട്ട ആളായതിനാൽ ഓല ക്യാബ് റദ്ദാക്കിയതെന്നാണ് അഭിഷേക് മിശ്ര ട്വിറ്ററിൽ കുറിച്ചത്. ഡ്രൈവർ മുസ്ലിം സമുദായത്തിൽപ്പെട്ടയാളായിരുന്നു. എന്റെ പണം ജിഹാദികൾക്ക് നൽകാന് കഴിയില്ലെന്നും അതിനാലാണ് ബുക്ക് ചെയ്ത ഓല ക്യാന്‍സൽ ചെയ്തതെന്നാണ് അഭിഷേക് മിശ്ര അവകാശപ്പെടുന്നത്.
ഹിന്ദു ചിന്തകനാണെന്ന് അവകാശപ്പെടുന്ന അഭിഷേക് മിശ്രയുടെ വേരിഫൈ ചെയ്ത ട്വിറ്റർ അക്കൗണ്ട് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, സാംസ്കാരിക വകുപ്പ് മന്ത്രി ഡോ, മഹേഷ് ശർമ എന്നിവരും പിന്തുടരുന്നതാണ്.
|
ബുക്ക് ചെയ്തു... റദ്ദാക്കി...
ഡ്രൈവർ മുസ്ലിം ആയിരുന്നതിനാലാണ് ബുക്ക് ചെയ്ത ഓലാ ക്യാബ് ക്യാന്‍സൽ ചെയ്തത്. എന്റെ പണം ജിഹാദികള്‍ക്ക് നൽകാന് തയ്യാറല്ലെന്ന് ട്വിറ്ററിൽ കുറിച്ച മിശ്ര ഇത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണെന്ന അവകാശ വാദവും ഉന്നയിച്ചിട്ടുണ്ട്. ജനങ്ങൾ എന്നെ ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. എനിക്കെന്താ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ക്യാബുകളിൽ ഹനുമാന്റെ പോസ്റ്റർ പതിക്കുന്നതിനെതിരെ അവർക്ക് ക്യാമ്പെയിൻ നടത്താന്‍ കഴിയുമോ? കത്വ സംഭവത്തിൽ ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചവർ മറുപടി നല്കാൻ ഒരുങ്ങിയിരിക്കണമെന്നും മിശ്ര ചൂണ്ടിക്കാണിക്കുന്നു. മിശ്രയുടെ ട്വീറ്റില്‍ അപലപിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും ദില്ലി കോണ്‍ഗ്രസ് നേതാവ് ശർമിഷ്ഠ മുഖർജിയും രംഗത്തെത്തിയിട്ടുണ്ട്.
ഓലയിൽ മിശ്രയ്ക്ക് വിലക്ക്!!
ഓല ഡ്രൈവർക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സാഹചര്യത്തിൽ ഇയാൾക്ക് ഓല ക്യാബിൽ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. സംഭവത്തിൽ ഡ്രൈവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഓല രംഗത്തെത്തിയിട്ടുണ്ട്. ഡ്രൈവർമാരെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണാനാവില്ലെന്നും കമ്പനി വ്യക്തമാക്കി. ട്വീറ്റിലാണ് ഓല നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഓല ഡ്രൈവര്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും കമ്പനി ട്വീറ്റിൽ കുറിച്ചു. സൗദിയിൽ നിന്നുള്ള പെട്രോളും ഡീസലും ഉപയോഗിക്കുന്നിടത്തോളം കാലം കാറുകളും ഓട്ടോമൊബൈലും ബഹിഷ്കരിക്കാനാണ് അദ്ദേഹത്തിന് ചിലരിൽ നിന്ന് ലഭിച്ചിട്ടുള്ള നിർദേശം.
സോഷ്യൽ മീഡിയ പറയുന്നത്
ഫേസ്ബുക്ക് പ്രൊഫൈൽ അനുസരിച്ച് അഭിഷേക് മിശ്ര വിശ്വ ഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റേയും സജീവ പ്രവർത്തകനാണ്. വിഎച്ച്പി ഐടി സെല്ലിന്റെ ചുമതലയുള്ള മിശ്ര ഡിജിറ്റൽ മീഡിയ ഉപദേശകൻ കൂടിയാണ്. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐ സപ്പോർട്ട് നമോ പുരസ്കാരം ലഭിച്ചുവെന്നും മോദിയ്ക്കൊപ്പമുള്ള ഫോട്ടോയാണ് പ്രൊഫൈൽ ഫോട്ടോ ആയി നൽകിയിട്ടുള്ളത്.
മികച്ച പ്രതികരണങ്ങൾ
മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഒരു വാഹനത്തിലും കയറരുതെന്നും ജിഹാദികളിൽ നിന്ന് നിങ്ങളുടെ പണം രക്ഷിച്ച് കാളവണ്ടികളിൽ യാത്ര ചെയ്യാനും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം പ്രകോപനമില്ലാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യവുമായും പലരും രംഗത്തെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.