മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷയും മങ്ങുന്നു: നിര്‍ണ്ണായക നിലപാടുമായി വിമതര്‍
ബെംഗളൂരു: ഏറെ നാടകീയമായ സംഭവങ്ങളായിരുന്നും മധ്യപ്രദേശിലെ 22 വിമത എംഎല്‍മാരെ താമസിപ്പിച്ച ബെംഗളൂരിലെ റമദ ഹോട്ടലിന് മുന്നില്‍ ഇന്ന് രാവിലെ അരങ്ങേറിയത്. ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരെ കാണാനായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് നേരിട്ടെത്തിയതോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം.
പുലര്‍ച്ചയോടെ തന്നെ ദിഗ് വിജയ് സിങ് സംഘവും ഹോട്ടലിന് മുന്നില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കര്‍ണാടക പോലീസ് തയ്യാറായില്ല. കര്‍ണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാറും റമദ ഹോട്ടലിന് മുന്നില്‍ എത്തിയിരുന്നു. അകത്തേക്ക് പ്രവേശിക്കാന്‍ വിടാതിരുന്നതോടെ കുത്തിയിരുന്ന് സമരം നടത്തിയ ദിഗ് വിജയ് സിങിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ എല്ലാം നടത്തിയിട്ടും കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ചര്‍ച്ചയ്ക്ക് തയ്യാറല്ല
ദിഗ് വിജയ് സിങ് ഹോട്ടലിന് പുറത്തെത്തി വിമതരെ കാണാന്‍ ശ്രമം നടത്തുമ്പോഴും തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാല്ലെന്നാണ് വിമത എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്. ഞങ്ങള്‍ സ്വമേധയാ ബെംഗളൂരിവില്‍ എത്തിയതാണെന്നും ആരും നിര്‍ബന്ധിച്ച് പിടിച്ച് കൊണ്ടുവന്നതല്ലെന്നുമാണ് വിമത എംഎല്‍എയായ അദാല്‍ സിങ് വ്യക്തമാക്കുന്നത്.
സ്വന്തം ആഗ്രഹപ്രകാരം
"ഞങ്ങളുടെ സ്വന്തം ആഗ്രഹപ്രകാരമാണ് ഇവിടെ എത്തിയത്. മധ്യപ്രദേശിൽ നിന്ന് ദിഗ്വിജയ് സിങ്ങും എംഎൽഎമാരും ഉൾപ്പെടെ കുറച്ച് നേതാക്കൾ ഇവിടെയെത്തിയതായി ചില ആളുകളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ആരോടും സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല"- സുവാവലിയിൽ നിന്നുള്ള കോൺഗ്രസ് വിമത എംഎൽഎ അദാൽ സിംഗ് കൻസാന വ്യക്തമാക്കി.
ഒരു ദിവസം കൊണ്ട് എന്ത് പറയാന്‍
കഴിഞ്ഞ ഒരു വർഷമായി ഓരോരുത്തരുമായും സംസാരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. എന്നാല്‍ ഒരു വർഷമായി ഞങ്ങളെ കേൾക്കാന്‍ തയ്യാറാവാത്തവര്‍ ഒരു ദിവസം കൊണ്ട് എന്താണ് കേൾക്കുക? ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെയെത്തിയതെന്നും അതുപോലെ തന്നെ തിരികെ പോകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദാൽ സിംഗ് കൻസാന കൂട്ടിച്ചേത്തു.
ആരോപണം
ബെംഗളൂരുലേക്ക് വിമത എംഎൽഎമാരെ തട്ടിക്കൊണ്ടുപോയതാണെന്നും കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ലെന്നതും കോൺഗ്രസ് തുടക്കും മുതല്‍ ആരോപിക്കുന്ന കാര്യമാണ്. വിമതരില്‍ പലരും തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിലും ബിജെപ അനുവദിക്കുന്നില്ല. അവരെ ഭയപ്പെടുത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചു വെച്ചിരിക്കയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
പല തവണ
ഇതോടെ വിമതരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് പലതവണയായി ശ്രമിച്ചു വരികയാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിമാരടങ്ങുന്ന സംഘം നേരത്തെ റിസോര്‍ട്ടില്‍ എത്തി വിമതരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരെ അകത്ത് കയറ്റിവിടാന്‍ കര്‍ണാടക പൊലീസ് തയ്യാറായില്ല. ഒടുവില്‍ മന്ത്രിമാരെ ബലം പ്രയോഗിച്ചാണ് പോലീസ് ഹോട്ടലിന് മുന്നില്‍ നിന്നും മാറ്റിയത്.
ധര്‍ണ്ണയും അറസ്റ്റും
ഇതിന് ശേഷം ഇന്നായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് സംഘം വീണ്ടും ബെംഗളൂരിവില്‍ എത്തിയത്. എന്നാല്‍ റിസോര്‍ട്ടിന് അകത്തേക്ക് കടക്കാന്‍ ദിഗ് വിജയ് സിങിനേയും സംഘത്തേയും കര്‍ണാടക പോലീസ് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ദിഗ് വിജയ് സിങ് ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നതോടെ ഇദ്ദേഹത്തെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇനി ബിജെപിയുടെ ഒരു കളിയും നടക്കില്ല: പ്രതിരോധിക്കാന്‍ സച്ചിന് പൈലറ്റിനെ രംഗത്തിറക്കി കോണ്‍ഗ്രസ്
ദിഗ് വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുമോ?: ചട്ടലംഘനം ആരോപിച്ച് ബിജെപിയുടെ പരാതി