പൗരത്വ നിയമ ഭേദഗതി ചർച്ചയായില്ല, കശ്മീരിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ട്രംപ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മതസ്വാതന്ത്ര്യത്തെപ്പറ്റി മോദിയുമായി ചർച്ച ചെയ്തു എന്ന് വ്യക്തമാക്കിയ ട്രംപ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നേതാവാണ് മോദിയെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞതെന്നും പറഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദി പറഞ്ഞു. എന്നാൽ പൗരത്വ നിയമ ഭേദഗതി വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. വിവാദ നിയമത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് അറിഞ്ഞെന്നും എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയമായതിനാൽ പ്രതികരിക്കാനില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേ സമയം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന തന്റെ മുൻനിലപാട് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു. കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ട് വശമുണ്ട്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള മുള്ളാണ് കശ്മീരെന്നും ട്രംപ് പ്രതികരിച്ചു. ഇമ്രാൻ ഖാനും മോദിയുമായി തനിക്ക് മികച്ച ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ഇന്ത്യാ സന്ദർശനം മികച്ച അനുഭവമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ഒരു മണിക്കൂർ നീണ്ടു നിന്ന തന്റെ വാർത്താ സമ്മേളനം ആരംഭിച്ചത്. ഇന്ത്യയുലെത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ തീവ്രവാദം നേരിടാനുള്ള നടപടികൾ ചർച്ചയായി. തീവ്രവാദത്തെ നേരിടാൻ മറ്റാരേക്കാളും കൂടുതൽ നടപടികൾ താൻ കൈക്കൊണ്ടിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
കൊറോണ വൈറസ് ബാധ മുതൽ ജനമൈത്രി വരെ ചർച്ചയായെന്നും ട്രംപ് വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും 20 കോടി മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് പറഞ്ഞു. എന്നാൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഉയർന്ന ചോദ്യത്തിൽ നിന്നും ട്രംപ് ഒഴിഞ്ഞുമാറി.












Click it and Unblock the Notifications