ട്രംപിനായി ക്ഷേത്രം പണിത് പൂജിച്ചു; മോഹം ബാക്കിയാക്കി യുവാവ് മരിച്ചു
തെലങ്കാന; യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത് ദേശീയ ശ്രദ്ധ നേടിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. തെലങ്കാന സ്വദേശിയായ 38കാരൻ ബുസാ കൃഷ്ണയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് വന്നത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്.
ട്രംപിനോടുള്ള ആരാധനയുടെ പേരിലാണ് ഇയാൾ വാർത്തകളിൽ നിറയുന്നത്. നാല് വർഷം മുൻപാണ് ട്രംപിനെ ഇയാൾ ആരാധിച്ച് തുടങ്ങിയത്. ഒരിക്കൽ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെടുകയായിരുന്നത്രേ. പിന്നാലെ കൃഷ്ണ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ട്രംപിന് വേണ്ടി ആറടി ഉയരമുള്ള പ്രതിമ വീട്ടിൽ സ്ഥാപിച്ചു.
ട്രംപ് ക്ഷേത്രം എന്നായിരുന്നു ഇത് അറിയപ്പെട്ടത്.

പിന്നീട് ഇയാൾ ട്രംപിന് വേണ്ടി പൂജകൾ നടത്തി തുടങ്ങി. ട്രംപിന്റെ ചിത്രങ്ങൾ ഉള്ള ബാഗുകളും വസ്ത്രങ്ങളുമായിരുന്നു കൃഷ്ണ പിന്നീട് ഉപയോഗിച്ച് തുടങ്ങിയത്.മാത്രമല്ല വീട്ടിലും മുറിയിലുമെല്ലാം ട്രംപിന്റെ ചിത്രങ്ങൾ പതിപ്പിക്കുകയും ചെയ്തു. ഇതോടെ ഇയാളെ എല്ലാവരും ട്രംപ് കൃഷ്ണ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്.
കൃഷ്ണ പതിവ് പോലെയാണ് മരണപ്പെട്ട ദിവസവും രാവിലെ ഉണർന്നത്. കുളിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. ഇതിനിടയിൽ ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിച്ചതായി ഡോക്ടർമാർ അറിയിച്ചുവെന്നും കൃഷ്ണയുടെ ബന്ധുക്കശ്‍ പറഞ്ഞു.
അതേസമയം ഒരിക്കൽ പോലും സ്വന്തം ആരാധനാ മൂർത്തിയെ നേരിൽ കാണാൻ പോലും കഴിയാതെയാണ് കൃഷ്ണ വിടവാങ്ങിയതെന്ന സങ്കടവും ബന്ധുക്കൾ പങ്കുവെച്ചു. വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമെന്ന് കൃഷ്ണ പറയുമായിരുന്നത്രേ.












Click it and Unblock the Notifications