ഹിന്ദുക്കൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിയ്ക്കരുത് !! 'ഡാഡിയും മമ്മിയും' വേണ്ട...
ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിയ്ക്കുന്ന സംസ്‌ക്കാരം ഇന്ത്യയില്‍ ഇല്ലെന്നും, അതിലും എത്രയോ മഹത്തരമാണ് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിയ്ക്കുന്നത് എന്നുമാണ് മന്ത്രിയുടെ അഭിപ്രായം.
പാറ്റ്‌ന: ഹിന്ദുധര്‍മ്മത്തെ കുറിച്ചുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പരാമര്‍ശം വിവാദത്തില്‍. ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിയ്ക്കുന്ന സംസ്‌ക്കാരം ഇന്ത്യയില്‍ ഇല്ലെന്നും, അതിലും എത്രയോ മഹത്തരമാണ് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിയ്ക്കുന്നത് എന്നുമാണ് മന്ത്രിയുടെ അഭിപ്രായം.
തീര്‍ന്നില്ല, കുടുംബ ബന്ധങ്ങളിലും വിദേശ സംസ്‌ക്കാരത്തിന്റെ സ്വാധീനം ഉണ്ടാകുന്നതും ഗിരിരാജ് സിംഗിനെ അലോസരപ്പെടുത്തുന്നു.
പിറന്നാളിന് എല്ലാവരും ഹാപ്പി ബര്‍ത്ത് ഡേ പാടി കേക്ക് മുറിയ്ക്കാറുണ്ട്, എന്നാല്‍ കേക്ക് മുറിയ്ക്കുന്നത് ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേര്‍ത്തതല്ല. അതിലും എത്രയോ നല്ലതാണ് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിയ്ക്കുന്നത് എന്നാണ് ഗിരിരാജ് സിംഗിന്റെ അഭിപ്രായം. ശക്തവും മഹത്തരവുമായി ഇന്ത്യന്‍ സംസ്‌ക്കാരത്ത്െ മറന്നാണ് ഹിന്ദുക്കല്‍ പാശ്ചാത്യ സംസ്‌ക്കാരം അനുകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്നും മന്ത്രി പറയുന്നു.
ഹിന്ദുക്കളുടെ ശക്തി കുറയുന്നു എന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം. ഗ്രാമീണ മേഖലയില്‍ അടക്കം ഹിന്ദുഐക്യം ശോഷിച്ച് വരികയാണ്. ഈ സ്ഥിതിയ്ക്ക് മാറ്റം വന്നേ പറ്റൂ.
അച്ഛനമ്മമാരെ മമ്മി, പപ്പ എന്നിങ്ങനെയാണ് ഇപ്പോള്‍ കുട്ടികള്‍ വിളിയ്ക്കുന്നത്. ബാപ്പുജി, മാതാജി എന്നാണ് വിളിയ്‌ക്കേണ്ടത്. അങ്ങനെ വിളിയ്ക്കുമ്പോള്‍ മാത്രമേ രക്ഷിതാക്കളോട് നമുക്ക് അടുപ്പം തോന്നൂ...കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരാന്‍ കാരണവും പാശ്ചാത്യ സംസ്‌കാരമാണെന്നാണ് ഗിരിരാജ് സിംഗിന്റെ അഭിപ്രായം.
മന്ത്രിയെ ആശങ്കപ്പെടുത്തുന്ന മറ്റൊന്നാണ് മുസ്ലീം ജനസംഖ്യ രാജ്യത്ത് വര്‍ധിയ്ക്കുന്നത്. ഇത് 21 കോടി കവിഞ്ഞു. മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ന്യൂനപക്ഷം അല്ലെന്നും, അതിനാല്‍ അവര്‍ക്ക് സംവരണം നല്‍കേണ്ടെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
സനാതന ധര്‍മ്മം സംരക്ഷിയ്ക്കാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഗിരിരാജ് സിംഗ്. ഔറംഗാബാദില്‍ ഹിന്ദു സംഘടനകളുടെ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പ്രസംഗം വിവാദമായിരിക്കുകയാണ്.
കേന്ദ്ര മെക്രോ, സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് മന്ത്രിയാണ് ഗിരിരാജ് സിംഗ് .നേരത്തേയും ഗിരിരാജ് സിംഗിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. സോണിയ ഗാന്ധിയെ തൊലി വെളുത്തവള്‍ എന്ന് വിളിച്ച് അപമാനിച്ചിരുന്നു. ജനസംഖ്യാവര്‍ധനവിന് കാരണം മുസ്ലീം ജനസംഖ്യ കൂടുന്നതാണെന്നും മന്ത്രി പറഞ്ഞിരുന്നു.