മുംബൈ ആരേ കോളനി മരംമുറിക്കലിന് വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം
ദില്ലി: മെട്രോ കാര്‍ ഷെഡ് സ്ഥാപിക്കുന്നതിനായി മുംബൈയിലെ ആരേ കോളനിയില്‍ നിന്നും മരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി. ഇപ്പോള്‍ മരം മുറിക്കരുതെന്നും ഒക്ടോബര്‍ 21ന് ഫോറസ്റ്റ് ബെഞ്ചിന് മുന്നില്‍ വാദം കേള്‍ക്കുമ്പോഴേക്കും വിഷയം മുഴുവനായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ആരേയില്‍ മരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ എല്ലാവരെയും വിട്ടയച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ബെഞ്ചിനെ അറിയിച്ചു.
കശ്മീരിൽ ബിജെപി മുഖ്യമന്ത്രി; വൈകാതെ ബിജെപി ജമ്മു കശ്മീരിൽ അധികാരത്തിലെത്തുമെന്ന് രവീന്ദർ റെയ്ന!
സംസ്ഥാനത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, തനിക്ക് അറിയാവുന്ന എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കുകയും കേസില്‍ തീരുമാനമാകുന്നത് വരെ ആരേയില്‍ ഒരു മരവും വെട്ടില്ലെന്ന് ബെഞ്ചിന് ഉറപ്പ് നല്‍കുകയും ചെയ്തു. ആരേ വനത്തെ തരംതിരിക്കാത്ത വനമായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നുവെന്നും മരങ്ങള്‍ വെട്ടിമാറ്റുന്നത് നിയമവിരുദ്ധമാണെന്നും പൊതുതാല്പര്യ ഹര്‍ജിക്കാര്‍ ബെഞ്ചിനോട് പറഞ്ഞു. എന്നാല്‍,ആരേ പ്രദേശം ഒരു വികസന മേഖലയല്ലെന്നും അപേക്ഷകന് അവകാശപ്പെടുന്ന ഇക്കോ സെന്‍സിറ്റീവ് മേഖലയല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പരിശോധിച്ച ശേഷം ബെഞ്ച് പറഞ്ഞു.
മരങ്ങള്‍ മുറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥി റിഷവ് രഞ്ജന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് അയച്ച കത്ത് പൊതുതാല്പര്യ ഹര്‍ജിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിച്ചു. പ്രത്യേക ബെഞ്ച് രൂപീകരിച്ച് അടിയന്തര വാദം കേള്‍ക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി വെബ്സൈറ്റില്‍ നോട്ടീസ് നല്കി.
ആരേ കോളനിയെ വനമായി പ്രഖ്യാപിക്കാന്‍ ബോംബെ ഹൈക്കോടതി ഒക്ടോബര്‍ 4 ന് വിസമ്മതിക്കുകയും ഹരിതമേഖലയില്‍ 2,600 മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുവദിക്കുകയും ചെയ്തു. ഇതേ തീരുമാനമായിരുന്നു മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും. ബിഎംസി താമസിയാതെ ഇരുട്ടിന്റെ മറവില്‍ മരങ്ങള്‍ വെട്ടിത്തുടങ്ങി. ആയിരത്തിലധികം മരങ്ങള്‍ ഇതിനകം വെട്ടിമാറ്റിയതായി കണക്കാക്കുന്നു.