നരേന്ദ്ര മോദിയുടെ പേര് പറയരുതെന്ന് സോണിയാ ഗാന്ധി!
ദില്ലി: പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയരുതെന്ന് കോണ്‍ഗ്രസ് എം പിമാര്‍ക്ക് പാര്‍ട്ടി പ്രസിഡണ്ട് സോണിയാ ഗാന്ധിയുടെ നിര്‍ദേശം. അരുണ്‍ ജെയ്റ്റ്‌ലി, നാഷണല്‍ ഹെറാള്‍ഡ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടുകയാണ് കോണ്‍ഗ്രസ്. അതിനിടെയാണ് മോദിയെ പേരെടുത്ത് ആക്രമിക്കരുതെന്ന് സോണിയാ ഗാന്ധി തങ്ങളുടെ എം പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജനപ്രിയ നേതാക്കളിൽ ലോകത്ത് മോദിക്ക് എത്രാം സ്ഥാനം?
ബുധനാഴ്ച പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയ്ക്കിടെയാണ് കോണ്‍ഗ്രസ് എം പിമാര്‍ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. ശീതകാല സമ്മേളനത്തില്‍ പലപ്പോഴും കോണ്‍ഗ്രസ് എം പിമാര്‍ ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും മുദ്രാവാക്യം വിളിച്ച എം പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ പ്രതികരണം നടത്തണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് എം പിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഈ സമയത്താണ്, ഒന്നാം നിരയില്‍ ഇരുന്ന സോണിയാ ഗാന്ധി എം പിമാരെ തടഞ്ഞത്. പശ്ചിമ ബാംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ആദിര്‍ രഞ്ജന്‍ ചൗധരിയോടാണ് സോണിയാ ഗാന്ധി മോദിയെ പേര് വിളിച്ച് ആക്രമിക്കരുതെന്ന നിര്‍ദേശം നല്‍കിയത്. ചോദ്യോത്തര വേള കഴിഞ്ഞതോടെ മോദി സഭ വിട്ടുപോകുകയും ചെയ്തു.
എന്തുകൊണ്ടാണ് സോണിയാ ഗാന്ധി ഇത്തരം ഒരു നിര്‍ദേശം നല്‍കിയത് എന്ന കാര്യം വ്യക്തമല്ല. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തികഞ്ഞ മോദി വിരുദ്ധ സമീപനമാണ് കഴിഞ്ഞ ആഴ്ച വരെ പുറത്തെടുത്തത്. പാര്‍ലമെന്റിന് പുറത്താകട്ടെ, മോദിയെ ആക്രമിക്കുന്നവരില്‍ മുന്‍പന്‍ സോണിയാ ഗാന്ധിയുടെ മകനും എം പിയുമായ രാഹുല്‍ ഗാന്ധിയാണ്.