ആ തീരുമാനവും വന്നു! 2017ഓടെ ദൂരദർശൻ ഭൂതല സംപ്രേക്ഷണം അവസാനിപ്പിക്കും, ഇനി പുതിയ ചാനലുകൾ...
നിലവിൽ 1412 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെയാണ് ദൂരദർശൻ ഭൂതല സംപ്രേക്ഷണം നടത്തുന്നത്.
ദില്ലി: ഈ വർഷാന്ത്യത്തോടെ ദൂരദർശൻ ഭൂതല സംപ്രേക്ഷണം പൂർണ്ണമായും അവസാനിപ്പിക്കും. വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രസാർ ഭാരതി ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭൂതല സംപ്രേക്ഷണം അവസാനിപ്പിക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും ഔദ്യോഗിക തീരുമാനമെടുത്തിരുന്നില്ല. 2017ഓടെ രാജ്യത്തെ എല്ലാ ഭൂതല ട്രാൻസ്മിറ്ററുകളുടെയും പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രസാർ ഭാരതി ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിലവിൽ 1412 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെയാണ് ദൂരദർശൻ ഭൂതല സംപ്രേക്ഷണം നടത്തുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോ പവർ, ഹൈ പവർ ട്രാൻസ്മിറ്ററുകളുടെ പരിപാലനവും അറ്റക്കുറ്റപ്പണികളും ഭീമമായ ചെലവ് വരുത്തുന്നതിനാലും, ഭൂതല ചാനലുകൾ കാണാൻ പ്രേക്ഷകർ കുറഞ്ഞതിനാലുമാണ് സംപ്രേക്ഷണം പൂർണ്ണമായും അവസാനിപ്പിക്കുന്നത്.

കേരളത്തിൽ മാത്രം ഇരുപതോളം സ്ഥലങ്ങളിൽ ട്രാൻസ്മിറ്റർ ഉപയോഗിക്കുന്നുണ്ട്. ഭൂതല സംപ്രക്ഷേണത്തിലൂടെ രാജ്യത്തെ 88% ജനങ്ങളിലേക്കും ടെലിവിഷൻ പരിപാടികളും, വാർത്തകളും എത്തിക്കാൻ ദൂരദർശനായിരുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ഡിടിഎച്ചുകളും, അത്യാധുനിക കേബിൾ നെറ്റ്വർക്കുകളും വ്യാപിച്ചതോടെയാണ് ഭൂതല സംപ്രേക്ഷണം നിർത്താൻ പ്രസാർ ഭാരതി തീരുമാനിച്ചത്.
ഘട്ടംഘട്ടമായി വിവിധ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായത്. 2017 ഡിസംബറോടെ എല്ലാ ഭൂതല ട്രാൻസ്മിറ്ററുകളുടെയും പ്രവർത്തനം അവസാനിപ്പിക്കും. പൂർണ്ണമായും ഡിജിറ്റൽ നെറ്റ്വർക്കിലേക്ക് മാറുന്ന ദൂരദർശൻ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് പുതിയ ചാനലുകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. നഗരകേന്ദ്രീകൃതമായ വിവിധ പരിപാടികൾ, തത്സമയ വാർത്തകൾ, കാലാവസ്ഥ, ട്രാഫിക് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചാകും പുതിയ ചാനലുകൾ സംപ്രേക്ഷണം ആരംഭിക്കുക.












Click it and Unblock the Notifications