പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തില്ല; ദൂരദർശൻ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേഷണം ചെയ്യാത്തതിന്റെ പേരിൽ ദൂരദർശനിലെ മുതിർന്ന ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിയുടെ ചെന്നൈ ഐഐടിയിൽ നടത്തിയ പ്രസംഗം സംപ്രേഷണം ചെയ്യാത്തതിൻറെ പേരിലാണ് നടപടി. ചെന്നൈ ദൂരദർശൻ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ആർ വസുമതിക്ക് എതിരെയാണ് നടപടിയെടുത്തത്.
ധഹാനുവില്‍ വേറിട്ട നീക്കം; സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കോണ്‍ഗ്രസും എന്‍സിപിയും!!
ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുണ്ടായിരുന്നിട്ടും ആർ വസുമതി പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത് തടഞ്ഞുവെന്നാണ് ആരോപണം. സെപ്റ്റംബർ 30നാണ് പ്രധാനമന്ത്രി ഐഐടിയിലെ ബിദുരദാന ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയത്. രണ്ടാം വട്ടം അധികാരത്തിൽ എത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചെന്നൈ സന്ദർശനമായിരുന്നു ഇത്.
സസ്പെൻഷൻ ഉത്തരവിൽ നടപടിയുടെ കാരണം വിശദമാക്കുന്നില്ലെങ്കിലും കേന്ദ്ര സിവിൽ സർവീസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് നടപടിയെന്ന് വ്യക്തമാക്കുന്നുണ്ട്. ബോധപൂർവ്വമുണ്ടായ പിഴവിനാണ് നടപടിയെന്ന് പ്രസാർ ഭാരതിയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി തൽസമയം സംപ്രേഷണം ചെയ്യേണമെന്ന് മേലുദ്യോഗസ്ഥർ ഇ-മെയിൽ മുഖേനെ വസുമതിയോട് വ്യക്തമാക്കിയിരുന്നതാണ്. കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നിട്ടും ചടങ്ങ് പൂർണമായി സംപ്രേഷണം ചെയ്യാൻ വസുമതി തയ്യാറാകാത്തതാണ് സസ്പെൻഷന് കാരണമെന്ന് ദൂരദർശൻ വൃത്തങ്ങൾ വ്യക്തമാക്കി. ചെന്നൈ ഐഐടിയിൽ വെച്ചു നടന്ന ഇന്ത്യ- സിംഗപ്പൂർ ഹാക്കത്തോൺ 2019ലെ വിജയികൾക്കുള്ള സമ്മാനദാനവും പ്രധാനമന്ത്രിയാണ് നിർവഹിച്ചത്. വിജയികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് തൽസമയം സംപ്രേഷണം ചെയ്യാതിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടുകയായിരുന്നു.