നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നൽകി മൻമോഹൻ സിംഗ്! പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം!
ദില്ലി: ചൈനയ്ക്ക് കടന്ന തിരിച്ചടി നല്‍കണം എന്ന വികാരം രാജ്യത്ത് ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഭൂപ്രദേശത്ത് ആരും കടന്ന് കയറിയിട്ടില്ലെന്നും ഇന്ത്യന്‍ പോസ്റ്റുകള്‍ ചൈന പിടിച്ചെടുത്തിട്ടില്ലെന്നുമാണ് സര്‍വ്വകക്ഷി യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞത്.
പിന്നാലെ വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തു. രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രത്തെ വീര്‍പ്പ് മുട്ടിച്ചു. അതിനിടെ മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗും കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ചൈനയുമായുളള പ്രശ്‌നത്തില്‍ നരേന്ദ്ര മോദിക്ക് മന്‍മോഹന്‍ സിംഗ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...
20 പട്ടാളക്കാര്‍ക്ക് നീതി ഉറപ്പാക്കണം
ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ചൈനീസ് സൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച 20 പട്ടാളക്കാര്‍ക്ക് നീതി ഉറപ്പാക്കണം എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരാന്‍ തയ്യാറാകണം. കുറഞ്ഞ് പോകുന്നത് ജനങ്ങളുടെ വിശ്വാസത്തോട് ചെയ്യുന്ന ചരിത്രപരമായ വഞ്ചന ആയിരിക്കുമെന്നും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.
വിരട്ടലുകള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കില്ല
ഏപ്രില്‍ മുതല്‍ ഇന്ത്യയുടെ ഭാഗമായ ഗല്‍വാന്‍ താഴ്വരയിലും പാംഗോംഗ് തടാകത്തിലും ചൈന അനവധി കയ്യേറ്റങ്ങള്‍ നടത്തുകയും ഈ പ്രദേശങ്ങളില്‍ നാണംകെട്ടതും അനധികൃതവുമായ അവകാശവാദം ഉന്നയിക്കുകയും ചെയ്യുകയാണെന്ന് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. ഭീഷണികള്‍ക്കും വിരട്ടലുകള്‍ക്കും മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ രാജ്യത്തിന് സാധിക്കുകയില്ല.
Recommended Video
വെട്ടുവീഴ്ചയ്ക്കും തയ്യാറല്ല
മാത്രമല്ല നമ്മുടെ അതിര്‍ത്തി സംബന്ധിച്ച പരമാധികാരത്തില്‍ ഒരു തരത്തിലുളള വെട്ടുവീഴ്ചയ്ക്കും തയ്യാറുമല്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. ജൂണ്‍15-16 തിയ്യതികളിലായി 20 ധീര ജവാന്മാരെ ആണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ വെച്ച് രാജ്യത്തിന് നഷ്ടപ്പെട്ടത്. രാജ്യത്തിനോടുളള കടമ നിറവേറ്റുന്നതിന് വേണ്ടിയാണ് അവര്‍ തങ്ങളുടെ ജീവന്‍ ത്യാഗം ചെയ്തത്.
ജീവത്യാഗം പാഴായി പോകരുത്
അവരുടെ അവസാന ശ്വാസം വരെ ആ ധീര യോദ്ധാക്കള്‍ നമ്മുടെ മാതൃരാജ്യത്തെ കാത്തു. അവരോടും അവരുടെ കുടുംബത്തോടും നമ്മള്‍ അനന്തമായി കടപ്പെട്ടിരിക്കുന്നുവെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. അവരുടെ ജീവത്യാഗം ഒരിക്കലും പാഴായി പോകരുത്. ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയിട്ടില്ല എന്ന് നരേന്ദ്ര മോദി സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞതിനും മന്‍മോഹന്‍ സിംഗ് മറുപടി നല്‍കി.
ചരിത്രപരമായ നാല്‍ക്കവലയില്‍
ഈ സമയത്ത് നമ്മള്‍ നില്‍ക്കുന്നത് ചരിത്രപരമായ നാല്‍ക്കവലയില്‍ ആണ്. നാളത്തെ തലമുറ നമ്മളെ എങ്ങനെ നോക്കിക്കാണും എന്നത് ഇന്നത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങളേയും പ്രവൃത്തികളേയും ആശ്രയിച്ചിരിക്കും. നമ്മളെ നയിക്കുന്നവര്‍ക്കാണ് ശക്തമായ ഉത്തരവാദിത്തമുളളത്. ജനാധിപത്യത്തില്‍ ആ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ഓഫീസിനാണ്.
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം
പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. പറയുന്ന വാക്കുകള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും നയതന്ത്രവും അതിര്‍ത്തി സംരക്ഷണവും അടക്കമുളള വിഷയങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിഫലനം എന്തായിരിക്കുമെന്ന് പ്രധാനമന്ത്രി മനസ്സിലാക്കേണ്ടതുണ്ടെന്നും മന്‍മോഹന്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ വാക്കുകളുടെ മറപിടിച്ച് ചൈനയ്ക്ക് ന്യായീകരണം നടത്താനുളള അവസരമുണ്ടാക്കരുത്.
കളള പ്രചാരണം നയന്ത്രത്തിന് പകരമാവില്ല
ഈ പ്രശ്‌നം പരിഹരിക്കാനും കൂടുതല്‍ വഷളാവാതെ നോക്കാനും സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കണം. ഇപ്പോള്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയും ചൈനയുടെ ഭീഷണിക്ക് മറുപടി നല്‍കുകയുമാണ് വേണ്ടത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നയന്ത്രത്തിനും ശക്തമായ നേതൃത്വത്തിനും പകരമാകില്ല എന്നും മന്‍മോഹന്‍ സിംഗ് മുന്നറിയിപ്പ് നല്‍കി.
ഉപദേശം അനുസരിക്കണം
മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സുപ്രധാനമായ ഉപദേശമാണ് നല്‍കിയിരിക്കുന്നത് എന്നും രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ഉപദേശം അനുസരിക്കും എന്നാണ് കരുതുന്നത് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഭൂമി നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവ് വെച്ചതായി നേരത്തെ രാഹുല്‍ ആരോപിച്ചിരുന്നു.