2022-23-ലേയ്ക്കുള്ള കേന്ദ്ര ബജറ്റ് എന്താണു ചെയ്യേണ്ടത്? തോമസ് ഐസക് വിശദീകരിക്കുന്നു
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിനിടെയാണ് 2022-23 വർഷത്തേക്കുളള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ് അവതരണം. സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും രാജ്യത്തെ കൈ പിടിച്ചുയർത്താൻ കഴിയുന്ന പ്രഖ്യാപനങ്ങൾ ഇക്കുറി നിർമല സീതാരാമന്റെ ബജറ്റിൽ എന്തൊക്കെ ഉണ്ടാകും എന്നാണ് അറിയേണ്ടത്. കേന്ദ്ര ബജറ്റിന്റെ ലക്ഷ്യം എന്തായിരിക്കണം എന്ന് വിശദമാക്കിയിരിക്കുകയാണ് മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്.
തോമസ് ഐസകിന്റെ കുറിപ്പ്: '' 2022-23-ലേയ്ക്കുള്ള കേന്ദ്ര ബജറ്റ് എന്താണു ചെയ്യേണ്ടത്? സാമ്പത്തിക സ്ഥിതിഗതികളെ സ്വാധീനിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ബജറ്റ്. കോവിഡ് കഴിഞ്ഞ് വീണ്ടെടുപ്പിന്റെ പാതയിലാണു സമ്പദ്ഘടന. 2021-22-ൽ 9.2 ശതമാനം വളർച്ചയാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. കോവിഡ് മൂന്നാംവ്യാപനം കൊണ്ട് ഇത് കുറച്ചുകൂടി മന്ദഗതിയിലാവാനാണ് സാധ്യത. എന്നിരുന്നാലും വീണ്ടെടുപ്പ് അവിതർക്കിതമാണ്. ഇതിനെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം കേന്ദ്ര ബജറ്റിന്റെ മുഖ്യലക്ഷ്യം. ഇതിനായി അടുത്ത വർഷവുംകൂടി ഉയർന്ന കമ്മി നിലനിർത്തണം. ചെലവ് ഉയർത്തണം. പ്രത്യേകിച്ച് പശ്ചാത്തല സൗകര്യത്തിനു വേണ്ടിയുള്ള മൂലധന നിക്ഷേപം.
വളർച്ച 9 ശതമാനത്തിലേറെയുണ്ടെങ്കിലും ഇതിന്റെ നേട്ടം എല്ലാവർക്കും ഒരുപോലെ അല്ല ലഭിക്കുന്നത്. അതിസമ്പന്നരായ 1 ശതമാനം കുടുംബങ്ങളുടെ വരുമാനം 53 ശതമാനം ഉയർന്നപ്പോൾ താഴേത്തട്ടിലെ 50 ശതമാനം വരുന്ന സാധാരണക്കാരുടെ വരുമാനം 35 ശതമാനം ഇടിഞ്ഞൂവെന്നാണ് കണക്ക്. കഴിഞ്ഞ ദശാബ്ദത്തിലെ പ്രവണത തുടരുമെന്നുള്ള അനുമാനത്തിൽ അതിസമ്പന്നരായ 1 ശതമാനത്തിന്റെ കൈയ്യിലായിരിക്കും രാജ്യത്തെ സ്വത്തിന്റെ 50 ശതമാനം. പാവപ്പെട്ട 50 ശതമാനത്തിന്റെ സ്വത്ത് വിഹിതം കേവലം 2.5 ശതമാനം ആയിരിക്കും. അതുകൊണ്ടാണ് പല വിദഗ്ദരം ഇന്നത്തെ വീണ്ടെടുപ്പിനെ K അക്ഷരമാതൃകയിലുള്ള വീണ്ടെടുപ്പെന്നു വിശേഷിപ്പിക്കുന്നത്.
ഇതിനുള്ള പ്രതിവിധി അതിസമ്പന്നരായ 1 ശതമാനത്തിന്റെ വരുമാനത്തിന്റെ കൂടുതൽ ഭാഗം നികുതിയായി പിരിച്ച് പാവപ്പെട്ടവർക്കു നൽകുകയാണ്. (ഒന്ന്) വെട്ടിക്കുറച്ച കോർപ്പറേറ്റ് ടാക്സ് പുനസ്ഥാപിക്കുക. സ്വത്ത് നികുതി ഏർപ്പെടുത്തുക. സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം നൽകിക്കൊണ്ട് ജി.എസ്.ടി പുനസംഘടിപ്പിക്കുക. രണ്ട്) തൊഴിലുറപ്പിന്റെ വിഹിതം ഇരട്ടിയാക്കുക. കോവിഡ് കാലത്ത് എടുത്ത ഉപഭോഗവായ്പകളുടെയും ചെറുകിട വ്യവസായ വായ്പകളുടെയും പലിശ സർക്കാർ ഏറ്റെടുക്കുക. ആരോഗ്യ പരിപാലനത്തിനുള്ള ചെലവ് ഇരട്ടിയാക്കുക. പാവങ്ങളെ സഹായിക്കാൻ ഇനിയും പലതുമാകാം. തൽക്കാലം ഇവിടെ നിൽക്കട്ടെ.
സമ്പദ് ഘടനയ്ക്ക് തിരിച്ചുവരണം, പ്രതീക്ഷ ബജറ്റില്‍ മാത്രം, നികുതിയിളവുകള്‍ വരാന്‍ സാധ്യത
Recommended Video
മൂന്ന്) മറ്റൊരു ഗൗരവമായ പ്രശ്നം വിലക്കയറ്റമാണ്. ഇതുപേടിച്ചാണ് കമ്മി കുറയ്ക്കണമെന്നു ചിലർ വാദിക്കുന്നത്. എന്നാൽ വീണ്ടെടുപ്പിന്റെ കാലത്ത് ചെലവ് വർദ്ധിപ്പിക്കണമെന്നല്ലേ മുൻപ് പറഞ്ഞത്. അതുകൊണ്ട് വിലക്കയറ്റം പിടിച്ചു കെട്ടാൻ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര നികുതികൾ ബിജെപി സർക്കാർ അധികാരത്തിൽവന്ന കാലത്തുണ്ടായ നിലയിലേക്ക് കുറയ്ക്കണം. എന്താണ് ബജറ്റിൽ നടക്കാൻ സാധ്യത? മേൽപ്പറഞ്ഞവയൊന്നും ആയിരിക്കില്ല. കോർപ്പറേറ്റുകൾക്ക് കൂടുതൽ ഇളവു നൽകും. എങ്കിലേ നിക്ഷേപം വർദ്ധിക്കൂ എന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കു കൂട്ടൽ. അപ്പോൾ വരുമാനത്തിന് എന്തു ചെയ്യും? 2 ലക്ഷം കോടി രൂപയുടെയെങ്കിലും പൊതുമേഖല വിൽക്കും. പെട്രോൾ-ഡീസൽ നികുതിയും കുറയ്ക്കാൻ പോകുന്നില്ല. ഈയൊരു സാഹചര്യത്തിൽ സാധാരണക്കാർക്ക് കൂടുതലായി എന്തെങ്കിലും സംരക്ഷണം കിട്ടുമെന്നും പ്രതീക്ഷിക്കാൻ വയ്യ. അല്ലെങ്കിൽ യുപി ഇലക്ഷനിൽ കണ്ണുവച്ച് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവണം''.