രാഷ്ടീയാധികാരം ദാഹിച്ചു നടക്കുന്ന ഒരു പട്ടാള മേധാവിയുടെ ദുരയുണ്ട് ആ വാക്കുകളിൽ! വിമർശിച്ച് ഐസക്
ദില്ലി: കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം രൂക്ഷമാകുന്നു. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് സൈന്യത്തിന്റെ മേധാവി രാഷ്ട്രീയവിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് അപകടകരമായ സൂചനയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയിലില്‍ പീഡനം! വെളിപ്പെടുത്തി ജിഗ്നേഷ് മേവാനി
''തെറ്റായ ദിശയിലേക്ക് ആളുകളെ നയിക്കുന്നവരല്ല നേതാക്കള്‍. നമ്മുടെ നഗരത്തില്‍ ജനക്കൂട്ടത്തെ അക്രമത്തിലേക്ക് നയിക്കുന്ന യൂണിവേഴ്‌സിറ്റിയിലേയും കോളേജിലേയും വിദ്യാര്‍ത്ഥികളെ നാം കാണുന്നുണ്ട്. അതല്ല നേതൃത്വം'' എന്നാണ് ജനറല്‍ റാവത്ത് പ്രസംഗിച്ചത്. ജനറല്‍ റാവത്ത് പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നു. രാഷ്ടീയാധികാരം ദാഹിച്ചു നടക്കുന്ന ഒരു പട്ടാളമേധാവിയുടെ ദുരയുണ്ട്, ആ വാക്കുകളിൽ എന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. നാടിന്റെ രാഷ്ട്രീയാധികാരം യഥാർത്ഥത്തിൽ പട്ടാളക്കാരെയാണ് ഏൽപ്പിക്കേണ്ടത് എന്ന് പരസ്യമായി പറയുകയാണ് ഇന്ത്യയുടെ കരസേനാ മേധാവിയെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു.
വാളെടുത്തവരെല്ലാം വെളിച്ചപ്പാട്
മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' കരസേനാ മേധാവിയുടെ പദവി അധികപ്രസംഗം നടത്താനുള്ള കസേരയല്ലെന്ന് ബിപിൻ റാവത്തിനെ ഓർമ്മിപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ട്. ഇത്തരം ചുമതലയുള്ളവർ സാധാരണഗതിയിൽ രാഷ്ട്രീയച്ചുവയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്താറില്ല. തന്താങ്ങളുടെ ചുമതലകളെയും പരിധിയെയും കുറിച്ച് അവർക്ക് വ്യക്തമായ ബോധ്യമുണ്ടാകും. അതൊക്കെ ലംഘിക്കപ്പെടുകയാണ്. മോദി ഭരണത്തിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാവുകയാണ്.
യഥാർത്ഥ നേതാക്കൾ പട്ടാളത്തിലാണുളളത്
കരസേനാ മേധാവിയുടെ അഭിപ്രായപ്രകടനം കേവലമൊരു നിരീക്ഷണമായി മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. വിദ്യാർത്ഥികളെക്കുറിച്ചും ഇപ്പോൾ നടക്കുന്ന സമരങ്ങളെയും കുറിച്ചുള്ള അഭിപ്രായപ്രകടനത്തേക്കാൾ അപകടകരമാണ് നേതൃത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപങ്ങൾ. യഥാർത്ഥ നേതാക്കൾ പട്ടാളത്തിലാണുള്ളതെന്നും അക്കാരണത്താൽ തങ്ങൾ വേറിട്ടു നിൽക്കുന്നുവെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞു വെയ്ക്കുന്നത്.
ഉന്നം വ്യക്തമാണ്
രാഷ്ടീയാധികാരം ദാഹിച്ചു നടക്കുന്ന ഒരു പട്ടാളമേധാവിയുടെ ദുരയുണ്ട്, ആ വാക്കുകളിൽ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവരേക്കാൾ മീതേയാണ് പട്ടാളമേധാവിമാർ എന്നു പച്ചയ്ക്കു പറയുകയാണ് റാവത്ത്. ശരിയായ ദിശയിലേയ്ക്ക് നയിക്കുന്നവരായിക്കണം നേതാക്കളെന്നും നയിക്കപ്പെടുന്ന ജനങ്ങൾക്ക് ശരിയായ ഉപദേശവും സംരക്ഷണവും നൽകുന്നവരാകണം നേതാക്കളെന്നുമൊക്കെയുള്ള സ്വന്തം നിർവചനങ്ങൾ അവതരിപ്പിച്ച ശേഷം, ഇത്തരം നേതൃശേഷി തെളിയിച്ചവരാണ് പ്രതിരോധ സേനയിലുള്ളത് എന്നുമൊക്കെ പറയുമ്പോൾ ഉന്നം വ്യക്തമാണ്.
പരസ്യമായി പറയുകയാണ്
നാടിന്റെ രാഷ്ട്രീയാധികാരം യഥാർത്ഥത്തിൽ പട്ടാളക്കാരെയാണ് ഏൽപ്പിക്കേണ്ടത് എന്ന് പരസ്യമായി പറയുകയാണ് ഇന്ത്യയുടെ കരസേനാമേധാവി. പൌരത്വ നിയമഭേദഗതിയ്ക്കെതിരെ പ്രതിഷേധം പൊട്ടിപ്പടരുന്ന സാഹചര്യം, രാഷ്ട്രീയാധികാരത്തെ സംബന്ധിച്ച തൻറെ നിലപാട് പുറത്തു പറയാനുള്ള അവസരമാക്കിയെടുക്കുകയായിരുന്നോ റാവത്ത് ചെയ്തത് എന്ന സംശയത്തിന് പ്രസക്തിയുണ്ട്. വിരമിച്ചതിനു ശേഷം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയിലേയ്ക്ക് റാവത്ത് വരുമെന്ന് വിശ്വസിക്കുന്നവരേറെയാണ്.
രാജ്യത്ത് അങ്ങനെ പതിവുമില്ല
എന്നാൽ അതിലൊതുങ്ങുന്ന മോഹമല്ല, റാവത്തിനെപ്പോലുള്ളവർ താലോലിക്കുന്നതെന്നു വേണം മനസിലാക്കാൻ. ഇപ്പോൾ നടക്കുന്നതിനെക്കാൾ രൂക്ഷമായ പല പ്രക്ഷോഭങ്ങളും രാജ്യത്ത് അരങ്ങേറിയിട്ടുണ്ട്. അപ്പോഴൊന്നും സേനാമേധാവികൾ ഇത്തരം പരസ്യപ്രതികരണങ്ങൾ നടത്തിയിട്ടില്ല. നമ്മുടെ രാജ്യത്ത് അങ്ങനെ പതിവുമില്ല. ആ പതിവാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്. നിലവിൽ പ്രോട്ടോക്കോൾ പ്രകാരം വളരെ താഴെയാണ് സേനാമേധാവികളുടെ സ്ഥാനം.
പഴുതടച്ച നിർവചനം
സംസ്ഥാന ഉപമുഖ്യമന്ത്രിമാർക്കും കേന്ദ്രസഹമന്ത്രിമാർക്കും കാബിനറ്റ് സെക്രട്ടറിയ്ക്കുമൊക്കെത്താഴെ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രധാനസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും കീഴെ സേനാമേധാവിമാരെ പ്രതിഷ്ഠിക്കുക വഴി ജനാധിപത്യ ഭരണക്രമത്തിൽ പട്ടാളത്തിന്റെ സ്ഥാനമാണ് ഭരണഘടന നിർവചിച്ചിരിക്കുന്നത്. പട്ടാള അട്ടിമറിയ്ക്കുള്ള നേരിയ പഴുതുപോലും അടച്ചാണ് ആ നിർവചനം തയ്യാറാക്കിയിരിക്കുന്നത്.
അപകടത്തിലേയ്ക്ക് അധികദൂരമൊന്നുമില്ല
അതുകൊണ്ടാണ് നമ്മുടെ ഏതാണ്ടെല്ലാ അയൽരാജ്യങ്ങളിലും പട്ടാള അട്ടിമറിയും പട്ടാളഭരണവും പലവട്ടം ആവർത്തിക്കപ്പെട്ടിട്ടും ഇന്ത്യ ഒരിക്കൽപ്പോലും ആ സാഹചര്യത്തിലേയ്ക്കു നീങ്ങാത്തത്. അതാണ് നമ്മുടെ ഭരണഘടനയുടെ പ്രസക്തി. ഈ ഭരണഘടനയെ അട്ടിമറിക്കലാണ് മോദിയുടെയും ബിജെപിയുടെയും ആത്യന്തിക ലക്ഷ്യം. അതു വിജയിച്ചാൽ റാവത്തിനെപ്പോലുള്ളവർ രാത്രിയും പകലും താലോലിക്കുന്ന സ്വപ്നം യാഥാർത്ഥ്യമാവുക എന്ന അപകടത്തിലേയ്ക്ക് അധികദൂരമൊന്നുമില്ല.
ഇന്ത്യയെത്തന്നെ പാകിസ്താനാക്കി മാറ്റുകയാണ്
സിപിഐഎം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടിയതുപോലെ, മോദി ഭരണത്തിൽ സ്ഥിതിഗതികൾ എത്ര വഷളാണ് എന്നതിൻറെ സൂചനയാണ് റാവത്തിന്റെ പ്രസ്താവന. യൂണിഫോം ധരിച്ച ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന് പരിധികളും കീഴ്വഴക്കങ്ങളും തനിക്കു ബാധകമല്ല എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. വിമർശിക്കുന്നവരോടെല്ലാം പാകിസ്താനിലേയ്ക്ക് പോയ്ക്കൂടേ എന്നു ചോദ്യം ആവർത്തിക്കുന്ന ബിജെപി നേതൃത്വം ഇന്ത്യയെത്തന്നെ പാകിസ്താനാക്കി മാറ്റുകയാണ്. സേനയെ രാഷ്ട്രീയവത്കരിച്ചാൽ ഇന്ത്യ പാകിസ്താനായി എന്നു തന്നെയാണ് അർത്ഥം''.