Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയുടെ ഉത്തേജക പാക്കേജ് ചരിത്രത്തിലെ വലിയ വഞ്ചന'! ആഞ്ഞടിച്ച് തോമസ് ഐസക്

തിരുവനന്തപുരം: മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തിയ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കാന്‍ മൂന്നാം ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കയറ്റുമതിയും റിയല്‍ എസ്റ്റേറ്റും അടക്കമുളള രംഗങ്ങളെ ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപനം. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നത് അടക്കമുളള നിര്‍ണായക നീക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ട്.

22 ശതമാനമായാണ് കോര്‍പ്പറേറ്റ് നികുതി കുറച്ചിരിക്കുന്നത്. എന്നാല്‍ ഇത് വെറും പറ്റിപ്പ് പരിപാടിയാണ് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് ഭീമന്‍ ആനുകൂല്യങ്ങള്‍ കൊടുത്ത് അവരെ പൊതുമേഖലാ കമ്പനികള്‍ വാങ്ങാന്‍ പ്രാപ്തരാക്കുകയാണ് മോദിയെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍ വായിക്കാം:

ഏറ്റവും വലിയ വഞ്ചന

ഏറ്റവും വലിയ വഞ്ചന

മോഡി സര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ ഉത്തേജക പാക്കേജ് ഇന്‍ഡ്യ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയാണ്. ജനങ്ങളെ മാത്രമല്ല കോര്‍പ്പറേറ്റുകളെയും സര്‍ക്കാര്‍ പറ്റിച്ചിരിക്കുകയാണ്. ധനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ച് കോര്‍പ്പറേറ്റ് നികുതി 30 ല്‍ നിന്നു 22 ആയി കുറഞ്ഞു എന്നു ധരിച്ചു ഊഹക്കച്ചവടക്കാര്‍ ഷെയറുകള്‍ വാങ്ങി കൂട്ടി . ഒരു ദിവസത്തെ ഏറ്റവും വലിയ കുതിപ്പ് ആണ് സെന്‍സെക്സില്‍ ഉണ്ടായത്. ജി എസ് ടി കൌണ്‍സില്‍ യോഗത്തില്‍ ഇടയ്ക്കിടക്ക് സംസ്ഥാനങ്ങളിലെ ബിജെപി ധനമന്ത്രിമാര്‍ സെന്‍സെക്സ് സൂചികയുടെ കുതിപ്പിനെ ഇടയ്ക്കിടെ പരാമര്‍ശിച്ചു കൊണ്ടിരുന്നു.

മോദിക്ക് വേണ്ടിയുള്ള ഒരു പിആര്‍ വര്‍ക്ക്

മോദിക്ക് വേണ്ടിയുള്ള ഒരു പിആര്‍ വര്‍ക്ക്

സഹമന്ത്രി അനുരാഗ് താക്കൂറൂം വിജയാഹ്ലാദത്തോടെ സമാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ ഉത്തേജക പാക്കേജിനെ പരാമര്‍ശിക്കുകയുണ്ടായി. ഹ്യൂസ്റ്റണില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി മോദിക്ക് വേണ്ടിയുള്ള ഒരു പി ആര്‍ വര്‍ക്ക് മാത്രമായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ ഗോവ ജി എസ് ടി കൌണ്സില്‍ യോഗത്തിന് മുന്നേ നടത്തിയ പത്ര സമ്മേളനം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇന്ന് പ്രെസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പ് വായിച്ചു ഞാന്‍ അമ്പരന്നു പോയി, നികുതി നിരക്ക് 22 % ആയി കുറച്ചത് "കമ്പനികള്‍ എന്തെങ്കിലും എക്സെംപ്ഷനോ ഇന്‍സെന്‍റീവൊ ഉപയോഗപ്പെടുത്തില്ല എന്ന നിബന്ധനയോടെ ആണ് " 2016 -17 ലെ ബജറ്റ് പ്രസംഗത്തില്‍ ശ്രീ അരുണ്‍ ജയ്റ്റ്ലി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോര്‍പ്പറേറ്റ് നികുതി 30% ല്‍ നിന്നു 25 % ആയി കുറയ്ക്കും എന്നു പ്രഖ്യാപിച്ചിരുന്നു.

വെറും വാചകമടി

വെറും വാചകമടി

പക്ഷേ അതിന് കോര്‍പ്പറേറ്റ് നികുതിയിലെ വിവിധ ഇളവുകളും ആനുകൂല്യങ്ങളും ഇല്ലാതാക്കേണ്ടതുണ്ട് എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇവയെല്ലാം ഒഴിവാക്കിയാല്‍ നികുതിയുടെ എഫെക്ടീവ് റേറ്റ് 24.67 % ആണെന്ന് അദ്ദേഹം പറയുകയുണ്ടായി. ശ്രീമതി നിര്‍മ്മല സീതാരാമന്‍ ചെയ്തത് കോര്‍പ്പറേറ്റ് നികുതിയുടെ എഫെക്ടീവ് റേറ്റ് 24.6 ശതമാനത്തില്‍ നിന്നു 22 % ആയി കുറക്കുകയാണ്. എന്നു വച്ചാല്‍ നികുതി 8% കണ്ടു കുറച്ചു എന്നത് വെറും വാചകമടിയാണ് . യഥാര്‍ഥത്തില്‍ 2.6% മാത്രമാണു ഇളവ്. പത്രക്കുറിപ്പിലെ അടുത്ത വാചകം കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.

അരലക്ഷം കോടിയുടെ നികുതിയിളവ്

അരലക്ഷം കോടിയുടെ നികുതിയിളവ്

"സര്‍ചാര്‍ജ്ജും സെസും അടക്കം കമ്പനികളുടെ എഫെക്ടീവ് നികുതി നിരക്ക് 25.17% ആണ് " എന്നു വച്ചാല് ജയ്റ്റ്ലി പറഞ്ഞതിനെക്കാള്‍ 0.5% ഉയര്‍ന്നതാണ് പുതിയ പ്രഖ്യാപനങ്ങളിലെ നിരക്ക്. ജയ്റ്റ്ലിയുടെ കണക്കില്‍ സെസും സര്‍ച്ചാര്‍ജ്ജും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നു കൃത്യമായി അറിയാത്തത് കൊണ്ട് നികുതി നിരക്ക് കൂട്ടി എന്നു ഞാന്‍ ആരോപിക്കുന്നില്ല. പക്ഷേ 8 % നു പകരം 2.6 % മാത്രമാണു സെസും സര്‍ചാര്‍ജ്ജും ഉള്‍പ്പെടാതെ നികുതിയിളവ് ഉണ്ടായിട്ടുള്ളത് എന്നത് അവിതര്‍ക്കിതമാണ്. അതായത് ഏകദേശം അരലക്ഷം കോടിയുടെ നികുതിയിളവ് മാത്രമാണു ഫലത്തില്‍ ഉണ്ടായിട്ടുള്ളത്.

"ഇന്ത്യക്കൊരു ന്യൂ ഡീല്‍"

എന്നാലും അരലക്ഷം കോടിയുടെ ഇളവ് നല്‍കിയില്ലെ എന്നു സമാധാനിക്കുന്ന ഭക്തരുടെ അറിവിലേക്ക് മറ്റൊരു വസ്തുത കൂടി ചൂണ്ടിക്കാണിക്കട്ടെ , കോര്‍പ്പറേറ്റ് ടാക്സ് ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുമായി പങ്ക് വെയ്ക്കേണ്ടുന്ന നികുതിയാണ്. പതിന്നാലാം ധനകാര്യ കമ്മീഷന്‍റെ തീര്‍പ്പ് പ്രകാരം ഈ നികുതിയുടെ 42% സംസ്ഥനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് . ഇത് കൂടി കിഴിച്ചാല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തേജക പാക്കേജ് 29000 കോടിയുടെ മാത്രമാണ് . ഇതിനെയാണ് കെ കെ വിജയകുമാറിനെ പോലുള്ളവര്‍ "ഇന്ത്യക്കൊരു ന്യൂ ഡീല്‍" എന്നൊക്കെ വിശേഷിപ്പിച്ചു ലേഖനം എഴുതിയിരിക്കുന്നത്.

ഇങ്ങനെ സ്തുതിപാഠകര്‍ ആകരുത്

ഇങ്ങനെ സ്തുതിപാഠകര്‍ ആകരുത്

ഇങ്ങനെ സ്തുതിപാഠകര്‍ ആകരുത്. കേയ്നീഷ്യന്‍ ഉത്തേജക പാക്കേജിന്റെ ഏറ്റവും നല്ല മാതൃക ആണ് അമേരിക്കന്‍ പ്രസിഡെന്‍റ് റൂസ് വെല്‍റ്റിന്റെ "ന്യൂ ഡീല്‍". അതൊരു നികുതിയിളവ് പരിപാടി ആയിരുന്നില്ല. റൂസ് വെല്‍റ്റിന്റ്റെയല്ല, നികുതിയിളവ് നല്കിയാല്‍ വളര്‍ച്ചയുണ്ടാകും എന്നു വാദിക്കുന്ന റീഗന്‍ മുതല്‍ ട്രംപ് വരെയുള്ളവരുടെ ചാര്‍ച്ചക്കാരന്‍ ആണ് മോദി. നികുതിയിളവ് നല്കിയത് കൊണ്ട് സ്റ്റോക്ക് കമ്പോളത്തില്‍ കുതിപ്പുണ്ടായേക്കാം. സമ്പദ് ഘടനയിലെ മൊത്തം ഡിമാന്‍റും നികുതിയിളവും തമ്മില്‍ വിദൂര ബന്ധമേയുള്ളൂ. എന്നു വച്ചാല്‍ ഹ്രസ്വ കാലത്തേക്ക് അത് വളര്‍ച്ചയ്ക്കു ഉത്തേജകം ആകാന്‍ പോകുന്നില്ല. അത് കൊണ്ട് വിജയകുമാറിനേ പോലുള്ളവര്‍ "ന്യൂ ഡീലി" നെ കുറിച്ച് ആഴത്തില്‍ പഠിക്കണം.

ന്യൂ ഡീലീന് 4 ഘടകങ്ങള്‍

ന്യൂ ഡീലീന് 4 ഘടകങ്ങള്‍

ഇന്ത്യയിലെ ന്യൂ ഡീലീന് 4 ഘടകങ്ങള്‍ ഉണ്ടാകണം . 1 . തൊഴിലുറപ്പ് ഇരട്ടിയായി വിപുലീകരിക്കണം, പണം ജനങ്ങളുടെ കൈകളില്‍ എത്തട്ടെ . 2 . കാര്‍ പോലുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വായ്പ ഉദാരമാക്കുക , വേണ്ടി വന്നാല്‍ പലിശ സബ് സിഡി നല്കുക . ഇന്ത്യയിലെ എല്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളും പുതിയ ബസ്സുകള്‍ വാങ്ങട്ടെ. 3. റോഡ് അടക്കമുള്ള പശ്ചാത്തല സൌകര്യ സൃഷ്ടിക്ക് ഒരു ഭീമന്‍ പദ്ധതി പ്രഖ്യാപിക്കുക, 4 , സംസ്ഥാനങ്ങളെ വിശ്വാസ്ത്തിലെടുക്കുക , അവരുടെ വായ്പ്പ പരിധി ഉയര്‍ത്തി കൊണ്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുക

എന്തൊരു വിരോധാഭാസം?

എന്തൊരു വിരോധാഭാസം?

ഇതിന് പകരം മോഡി ചെയ്യാന്‍ ശ്രമിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് ഭീമന്‍ അനുകൂല്യം കൊടുക്കുകയാണ് . നികുതിയിളവ് ഇതില്‍ ഒന്നു മാത്രം. ഇങ്ങനെ അനുകൂല്യങ്ങള്‍ കൊടുക്കുമ്പോള്‍ കമ്മി ഉയരാന്‍ പാടില്ല എന്നു ശാഠ്യവും ഉണ്ട് മോദിക്ക് . ആ മോഹം ഫലവത്താകണമെങ്കില്‍ രണ്ടു മാര്‍ഗ്ഗങ്ങളെ ഉള്ളൂ . പാവങ്ങളുടെ അനുകൂല്യങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും വെട്ടി ചുരുക്കുക അല്ലെങ്കില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുക. ആര്‍ക്ക് ? ആനുകൂല്യങ്ങള്‍ കൈക്കലാക്കിയ കോര്‍പ്പറേറ്റുകള്‍ക്ക് തന്നെ . സര്‍ക്കാര്‍ നല്കിയ നികുതിയിളവ് ഉപയോഗപ്പെടുത്തി അവര്‍ പൊതുമേഖല കമ്പനികളെ വാങ്ങും . എന്തൊരു വിരോധാഭാസം?

ഫേസ്ബുക്ക് പോസ്റ്റ്

ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+