മോദിയേയും കടത്തി വെട്ടി താരമായി സ്മൃതി ഇറാനി, വമ്പൻ കയ്യടി, സാക്ഷിയായി രാഹുൽ ഗാന്ധിയില്ല! സംഭവബഹുലം
ദില്ലി: പതിനേഴാം ലോക്സഭയുടെ ആദ്യ ദിനമായ തിങ്കളാഴ്ച സംഭവ ബഹുലമായിരുന്നു. ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തന്നെയായിരുന്നു അന്നത്തെ പ്രധാന പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ തുടങ്ങി കേരളത്തിലെ 20 അംഗങ്ങള്‍ അടക്കമുളളവര്‍ സത്യപ്രതിജ്ഞ ചെയ്തു.
ഉച്ചവരെ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ലോക്സഭയിലെ ആദ്യദിനം. സത്യപ്രതിജ്ഞയ്ക്കിടെ ഏറ്റവും കൈയടി നേടിയത് രാഹുല്‍ ഗാന്ധിയെ വീഴ്ത്തിയ സ്മൃതി ഇറാനിയായിരുന്നു. ബിജെപി എംപി പ്രഗ്യാ സിംഗ് ടാക്കൂറിന്റെ സഭയിലെ തുടക്കവും വിവാദത്തിനൊപ്പമായിരുന്നു. വിശദാംശങ്ങളിലേക്ക്.
മോദിയിലൂടെ തുടക്കം
മോദി മോദി വിളികള്‍ക്കും ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ക്കുമിടയില്‍ മുങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. എങ്കിലും സഭയുടെ ആദ്യ ദിനം സ്കോര്‍ ചെയ്തത് അമേഠിയിലെ എംപിയായ സ്മൃതി ഇറാനിയാണ്. രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായ സ്മൃതി ഇറാനിക്ക് വീരോചിത വരവേല്‍പ്പാണ് ബിജെപി പ്രതിനിധികള്‍ നല്‍കിയത്. നിലയ്ക്കാത്ത കൈയ്യടികളുടെ അകമ്പടിയില്‍ ആയിരുന്നു സ്മൃതിയുടെ സത്യപ്രതിജ്ഞ.
താരമായത് സ്മൃതി ഇറാനി
നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുളള നേതാക്കളുടെ മുഖത്ത് സന്തോഷം പ്രകടമായിരുന്നു. ഇരുനേതാക്കളും നിര്‍ത്താതെ മേശയില്‍ അടിച്ച് ആഹ്ലാദത്തില്‍ പങ്ക് ചേര്‍ന്നു. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത സ്മൃതി ഇറാനി അതിനിടെ പ്രതിപക്ഷത്തെ സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്യാന്‍ മറന്നില്ല. സ്മൃതി ഇറാനിയുടെ നമസ്ക്കാരത്തിന് സോണിയാ ഗാന്ധി പ്രത്യാഭിവാദ്യവും നല്കി.
സാക്ഷിയാകാൻ രാഹുൽ ഇല്ല
എന്നാല്‍ സ്മൃതി ഇറാനിയുടെ സത്യപ്രതിജ്ഞാ സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടായിരുന്നില്ല. രാംദാസ് അത്തേവാല രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെ കുറിച്ച് പ്രതിപക്ഷത്തോട് ആരായുകയുമുണ്ടായി. എല്ലാ സംശയങ്ങളും അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷമുളള സെഷനില്‍ രാഹുല്‍ ഗാന്ധിയെത്തി. എന്നാല്‍ രാജ്നാഥ് സിംഗ് ഒഴികെയുളള ബിജെപിയുടെ പ്രമുഖരെല്ലാം അപ്പോഴേക്കും സഭ വിട്ടിരുന്നു.
തണുത്ത സത്യപ്രതിജ്ഞ
രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സോണിയാ ഗാന്ധി അടക്കമുളളവര്‍ മേശയിലടിച്ച് ആഹ്ലാദം പരസ്യമാക്കി. എന്നാല്‍ ഭരണ പക്ഷത്ത് നിന്ന് തണുത്ത പ്രതികരണമായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞയ്ക്ക് ലഭിച്ചത്. തീര്‍ന്നില്ല നാടകീയമായ രംഗങ്ങളാല്‍ നിറഞ്ഞതായിരുന്നു പതിനേഴാം ലോക്സഭയുടെ ആദ്യ ദിനം. മമതയ്ക്ക് മറുപടിയെന്നോണം ബംഗാളില്‍ നിന്നുളള ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ ജയ് ശ്രീറാം വിളികളുടെ അകമ്പടിയില്‍ ആയിരുന്നു.
പ്രഗ്യയ്ക്ക് വിവാദത്തുടക്കം
ഇത് സഭാ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് പല തവണ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് പ്രോട്ടെം സ്പീക്കര്‍ റൂളിംഗ് നല്കി. എന്നാല്‍ ബിജെപി അംഗങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ല. മലേഗാവ് സ്ഫോടനക്കേസില്‍ ആരോപണ വിധേയയാ ഭോപ്പാലില്‍ നിന്നുളള ബിജെപി എംപി പ്രഗ്യ സിംഗ് ടാക്കൂറും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രണ്ട് തവണയാണ് പ്രഗ്യയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലേണ്ടി വന്നത്.
രണ്ട് തവണ സത്യപ്രതിജ്ഞ
സത്യപ്രതിജ്ഞയ്ക്കിടെ സ്വന്തം പേരിനൊപ്പം ഗുരുവായ സ്വാമി പൂര്‍ണചേതാനന്ദ് അവേധാശാനന്ദ് ഗിരിയുടെ പേര് കൂടി പ്രഗ്യ ചേര്‍ത്ത് വായിക്കുകയുണ്ടായി. ഇതിനെ പ്രതിപക്ഷം എതിര്‍ത്തു. മാത്രമല്ല ഭാരത് മാതാ കീ വിളിച്ചാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചതും. സ്വന്തം വാക്കുകള്‍ സത്യവാചകത്തില്‍ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് എന്‍കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഉന്നയിച്ചു. ഇതോടെ സ്പീക്കര്‍ ഇടപെട്ട് പ്രഗ്യയെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു.