മഹാരാഷ്ട്രയില്‍ നാടകീയ നീക്കം: എന്‍സിപി പിളർന്നു, അജിത് പവാർ ഷിന്‍ഡെ സർക്കാറില്‍ ഉപമുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍. എന്‍സിപിയെ പിളർത്തി അജിത് പവാർ ഷിന്‍ഡെ സർക്കാറില്‍ ഉപമുഖ്യമന്ത്രിയായി. രാജ്ഭവനിലെത്തി ഏക്നാഥ് ഷിന്‍ഡെ സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. അജിത് പവാറിനറെ നേതൃത്വത്തില്‍ ഒരുവിഭാഗം പാർട്ടി നേതാക്കളും എം എല്‍ എമാരും ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന സർക്കാറിന്റെ ഭാഗമായതോടെ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം കൂടുതല്‍ കരുത്താർജ്ജിക്കുകയും ചെയ്തു.

പ്രതിപക്ഷ നിരയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് അജിത് പവാറിന്റെ നാടകീയ നീക്കം. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ ബിജെപി-ഷിന്‍ഡെ സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. എൻ സി പി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനനി മുണ്ടെ, അനിൽ പാട്ടീൽ, ദലീപ് വൽസെപതി തുടങ്ങിയവരും അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് ഇവർ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിരുന്നു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള താല്‍പര്യം അജിത് പവാർ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബി ജെ പി പാളയത്തിലേക്ക് എത്തുന്നത്.
എൻ സി പിയുടെ 53 എംഎൽഎമാരിൽ 43 പേരുടെയും പിന്തുണ അജിത് പവാറിനുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻ സി പി നിയമസഭാംഗങ്ങളുടെ ഒരു സംഘം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം, മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പാർട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ പൂനെയിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. "എന്തുകൊണ്ടാണ് ഇത്തരമൊരു യോഗം വിളിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല, പക്ഷേ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് (അജിത് പവാറിന്) എംഎൽഎമാരുടെ യോഗം വിളിക്കാൻ അവകാശമുണ്ട്. അദ്ദേഹം അത് പതിവായി ചെയ്യുന്നു. ഈ യോഗത്തെക്കുറിച്ച് എനിക്ക് കൂടുതൽ വിശദാംശങ്ങൾ അറിയില്ല." പവാർ പറഞ്ഞു.












Click it and Unblock the Notifications