വാക്സിന്‍ വിതരണത്തിന് ഇനി ഡ്രോണും: പദ്ധതിക്ക് തുടക്കം കുറിച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: ഐസിഎംആറിന്റെ ഡ്രോൺ അധിഷ്ഠിത വാക്സിൻ വിതരണ സംരംഭമായ ഐ-ഡ്രോൺ സംവിധാനത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു.ആരോഗ്യമേഖലയിൽ 'അന്ത്യോദയ' എന്ന ആശയത്തോടുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന പരിപാടിയിൽ , രാജ്യത്തെ അവസാനത്തെ പൗരനും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയെ പദ്ധതി ആരംഭിച്ചത്. ജീവൻ രക്ഷാ വാക്സിനുകൾ എല്ലാ പൗരന്മാർക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു സവിശേഷ വിതരണ സംവിധാനമാണിതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വളരെ വേഗം പുരോഗമിക്കുകയാണ്. സാങ്കേതിക വിദ്യ ജീവിതം എങ്ങനെ സുഗമമാക്കുന്നുവെന്നും സാമൂഹിക പരിവർത്തനം സാധ്യമാക്കുന്നുവെന്നും കാണിച്ചുതന്ന ചരിത്ര ദിനമാണ് ഇന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേഷ്യയിൽ ഇതാദ്യമായാണ് കോവിഡ് വാക്സിൻ എത്തിക്കാൻ "മെയ്ക്ക് ഇൻ ഇന്ത്യ" ഡ്രോൺ ഉപയോഗിക്കുന്നത്. മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലാ ആശുപത്രിയിൽ നിന്ന് ലോക്തക് തടാകത്തിലെ കരംഗ് ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ, 15 കിലോമീറ്റർ വ്യോമദൂരം 12-15 മിനിറ്റിനുള്ളിൽ താണ്ടിയാണ് ഡ്രോൺ കോവിഡ് വാക്സിൻ എത്തിച്ചത് .ഈ സ്ഥലങ്ങൾ തമ്മിലുള്ള കരമാർഗ്ഗമുള്ള ദൂരം 26 കിലോമീറ്ററാണ്. ഇന്ന്, 10 ഗുണഭോക്താക്കൾക്ക് ആദ്യ ഡോസും 8 പേർക്ക് രണ്ടാമത്തെ ഡോസും ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കും.
"ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളുടെ കേന്ദ്രമാണ് ഇന്ത്യ. വിദൂര പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാം. പ്രധാനപ്പെട്ട ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതിനും രക്ത സാമ്പിളുകൾ ശേഖരിക്കുന്നതിനും നമുക്ക് ഡ്രോണുകൾ ഉപയോഗിക്കാം. നിർണായക സാഹചര്യങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം".ഇന്ത്യയിലെ പ്രയാസമേറിയതും എത്തിച്ചേരാനാകാത്തതുമായ ഭൂപ്രദേശങ്ങളിൽ വാക്സിൻ വിതരണം സുഗമമാക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ "കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം സകല പ്രതീക്ഷകളെയും മറികടന്ന് മുന്നേറുകയാണ്. സാധ്യമായ ഏറ്റവും ഉയർന്ന എണ്ണത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ഈ സംരംഭം കൂടുതൽ സഹായകമാകുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ദേശീയ പദ്ധതികളിൽ ഇത്തരം ഡ്രോൺ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നത് കഴിയുന്നത്ര വേഗത്തിൽ മറ്റ് വാക്സിനുകളും മെഡിക്കൽ സാമഗ്രികളും എത്തിക്കാനും സഹായകമാകും. അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫലപ്രദവും സുരക്ഷിതവുമായ വാക്സിൻ വിതരണം പുരോഗമിക്കുമ്പോഴും, ഇന്ത്യയിലെ പ്രയാസമേറിയതും എത്തിച്ചേരാനാകാത്തതുമായ ഭൂപ്രദേശങ്ങളിൽ വാക്സിൻ വിതരണം ചെയ്യുകയെന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ മറികടന്ന് വിദൂര പ്രദേശങ്ങളിലേക്ക് ആളില്ലാ വിമാനങ്ങൾ (UAV) / ഡ്രോണുകൾ വിന്യസിക്കാൻ കഴിയും വിധമാണ് ഐ-ഡ്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്രോൺ അധിഷ്ഠിത വിതരണ പദ്ധതിക്ക് മണിപ്പൂരിലും നാഗാലാൻഡിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപിലും നിലവിൽ അനുമതി നൽകിയിട്ടുണ്ട്.
Recommended Video
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും. രാജ്യത്ത് ഇതുവരെ 89,89,83,265 ഡോസ് വാക്സിനാണ് നല്‍കിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 23,46,176 ഡോസ് വാക്സിനാണ് നൽകിയത്.












Click it and Unblock the Notifications