ഗോവ ബിജെപിയില്‍ പൊട്ടിത്തെറി.... സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഡിസൂസ!!
പനാജി: ഗോവ ബിജെപിയില്‍ പൊട്ടിത്തെറി. മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫ്രാന്‍സിസ് ഡിസൂസ രാജിഭീഷണി മുഴക്കിയിരിക്കുകയാണ്. പരീക്കര്‍ക്കെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട് ഡിസൂസ. അതേസമയം മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവരും അവരുടെ അനുയായികളും കടുത്ത അസംതൃപ്തിയിലാണ്. അതേസമയം ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയും പിന്തുണ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ബിജെപിയിലെ തന്നെ കലഹത്തോടെ ഇവര്‍ക്കും എതിര്‍പ്പുണ്ടായിട്ടുണ്ടെന്നാണ് സാധ്യത.
അതേസമയം എല്ലാവരും ഒരേസമയം മനോഹര്‍ പരീക്കരെയാണ് ലക്ഷ്യമിടുന്നത്. ഇത് കേന്ദ്ര നേതൃത്വത്തിനും അമിത് ഷായ്ക്കും വലിയ തിരിച്ചടിയാണ്. ചികിത്സ കഴിഞ്ഞ തിരിച്ചെത്തിയ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് അമിത് ഷായാണ് പ്രഖ്യാപിച്ചത്. ഭരണം നിലനിര്‍ത്താനായി അനാരോഗ്യത്തിനിടയിലും അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിര്‍ത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് സഖ്യകക്ഷികള്‍ പറയുന്നത്. ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ ബിജെപിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
രാജി ഭീഷണി
മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതില്‍ കടുത്ത അമര്‍ഷത്തിലാണ് ഫ്രാന്‍സിസ് ഡീസൂസ. അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയിലാണ്. ബിജെപി സംസ്ഥാന ഘടകത്തിന്റെ കോര്‍ കമ്മിറ്റിയില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. താന്‍ യുഎസ്സില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ രാജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എ പദവി
താന്‍ എംഎല്‍എ പദവി രാജിവെക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സ്വാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്. പരീക്കര്‍ക്കുള്ള അതേ അവസ്ഥ തന്നെയാണ് എനിക്കുമുള്ളത്. അനാരോഗ്യ കാരണം പറഞ്ഞ് തന്നെ ഒഴിവാക്കിയതിന് അദ്ദേഹം മറുപടി പറയണമെന്നും ഡിസൂസ പറയുന്നു. 20 വര്‍ഷം പാര്‍ട്ടിയോട് കാണിച്ച ആത്മാര്‍ത്ഥതയ്ക്കുള്ള സമ്മാനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഒക്ടോബര്‍ 15ന് താന്‍ തിരിച്ചെത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അഇദ്ദേഹം പറഞ്ഞു.
മന്ത്രിമാരെ ഒഴിവാക്കുന്നു....
ഗോവയില്‍ കുറച്ച് ദിവസം നിന്ന പ്രതിസന്ധി മനോഹര്‍ പരീക്കര്‍ തിരിച്ചെത്തിയതോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് മന്ത്രിസഭാ പുനസംഘടന നടത്തിയാണ് രണ്ടുപേരെ പുറത്താക്കിയത്. ഡിസൂസയ്ക്ക് പുറമേ പാണ്ഡുരംഗ് മഡ്‌കൈകര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. പകരം മിലിന്ദ് നായിക്, നീലേഷ് കബ്രാല്‍ എന്നിവര്‍ക്കാണ് മന്ത്രസ്ഥാനം നല്‍കിയത്. നഗര വികസന മന്ത്രിയായിരുന്നു ഡിസൂസ. തന്നെ മാറ്റിയതില്‍ അന്ന് തന്നെ അദ്ദേഹം അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.
പാര്‍ട്ടിയുമായി അകന്നു....
ഇതിന് പിന്നാലെ പാര്‍ട്ടിയുമായി അദ്ദേഹം അകന്നിരുന്നു. ഭാവിയില്‍ ബിജെപിയില്‍ നിന്ന് തനിക്ക് സ്ഥാനമാനങ്ങളൊന്നും വേണ്ട. എനിക്ക് ഇനി വാഗ്ദാനം ചെയ്താല്‍ പോലും സര്‍ക്കാരിന്റെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഡിസൂസ പറയുന്നു. അതേസമയം ഡിസൂസ പാര്‍ട്ടിയുമായി അകലുന്നത് സര്‍ക്കാരിനും ബിജെപിക്കും ഒരേപോലെ തിരിച്ചടിയാണ്. ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഡിസൂസ. അധികം വൈകാതെ തന്നെ സര്‍ക്കാരിനെ താഴെയിറക്കാന്‍ അദ്ദേഹം വിചാരിച്ചാല്‍ സാധിക്കും.
കോര്‍ കമ്മിറ്റിയിലെ പ്രതിസന്ധി
ഗോവയില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് ബിജെപിയുടെ കോര്‍ കമ്മിറ്റിയാണ്. മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രി ശ്രീപാദ് നായിക്ക്, സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍ക്കര്‍ എന്നിവരാണ് ഇതിലെ പ്രധാനികള്‍. ഇതില്‍ പ്രതിസന്ധിയുണ്ടായാല്‍ അത് സംസ്ഥാനം മുഴുവന്‍ അലയടിക്കും. അതേസമയം ഡിസൂസയെ കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പരീക്കര്‍ തന്നിഷ്ടക്കാരന്‍
തനിക്ക് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തോട് എതിര്‍പ്പില്ല. എന്നെ ഒഴിവാക്കിയതിന് കാരണക്കാരന്‍ മനോഹര്‍ പരീക്കറാണ്. മുഖ്യമന്ത്രിയുടെ അധികാരത്തില്‍ ആരും കൈ കടത്തരുതെന്നാണ് പരീക്കറുടെ ധാരണം. ഹൈക്കമാന്‍ഡിന് പോലും അദ്ദേഹത്തെ നിയന്ത്രിക്കാനാവില്ല. ആരുമായും സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. തന്നിഷ്ടക്കാരനാണ് അയാള്‍. ആരുടെ ഉപദേശം കേള്‍ക്കാനും അദ്ദേഹം തയ്യാറല്ല. ഹൈക്കമാന്‍ഡിന് അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ഒന്നും പറയാനാവില്ലെന്നും ഡിസൂസ പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന
ജനങ്ങളോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ഞാന്‍ രാജിവെക്കാത്തത്. എന്നാല്‍ എന്നെ പുറത്താക്കാന്‍ ദീര്‍ഘകാലമായി പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നുണ്ട്. 2012 മുതല്‍ ഈ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഞാന്‍ ദീര്‍ഘകാലമായി തുടരുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. ഏതെങ്കിലും അതിഥി അധികം ദിവസം ഒരു വീട്ടില്‍ താമസിക്കുമോ. എനിക്കും അതാണ് സംഭവിച്ചത്. അതേസമയം പരീക്കറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്നെ കൈവിട്ടെന്നും ഡിസൂസ പറഞ്ഞു.
റാഫേലില്‍ അടപടലം കുടുങ്ങി കേന്ദ്രം... റിലയന്‍സിന്റെ നിർണായക വെളിപ്പെടുത്തൽ; സിനിമയ്ക്ക് പണം മുടക്കി
ബിഷപ്പ് യേശുവിന്റെ പ്രതിപുരുഷൻ, വൃത്തികെട്ട നാലഞ്ച് കന്യാസ്ത്രീകളുണ്ട്, പിസി ജോർജിന്റെ അസഭ്യവർഷം