സുശാന്തിന്റെ മരണം: മയക്കുമരുന്ന് കേസിൽ അന്വേഷണം ദീപികയിലേക്ക്, വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം സൂപ്പര്‍ താരം ദീപിക പദുക്കോണിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ദീപികയുടെ ചില വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു.
ദീപിക പദുക്കോണിന്റെ മാനേജര്‍ ആയ കരിഷ്മ പ്രകാശിനെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. മുന്‍നിര നായികമാരായ ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്, രാകുല്‍ പ്രീത് സിംഗ് എന്നിവരേയും എന്‍സിബി ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വമ്പന്‍ സ്രാവുകളിലേക്കും
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ നിന്നും തുടക്കമിട്ട അന്വേഷണം ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളിലേക്കും വമ്പന്‍ സ്രാവുകളിലേക്കും നീങ്ങുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ കാമുകിയായ റിയ ചക്രവര്‍ത്തിയെ എന്‍സിബി നേരത്തെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. റിയ ചില താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
വാട്സ്ആപ്പ് ചാറ്റ്
സെലിബ്രിറ്റി മാനേജര്‍ ആയ ജയ ഷായും റിയ ചക്രവര്‍ത്തിയും തമ്മില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ വാട്സ്ആപ്പ് ചാറ്റ് നേരത്തെ എന്‍സിബിക്ക് ലഭിച്ചിരുന്നു. ജയ ഷായ്ക്ക് ഒപ്പമാണ് ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയായ ക്വാനില്‍ കരിഷ്മ ജോലി ചെയ്യുന്നത്. തിങ്കളാഴ്ച ജയ ഷായെ എന്‍സിബി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയുണ്ടായി.
ഡി എന്നും കെ എന്നും
ഇതിന്റെ അടിസ്ഥാനത്തിലാണ് കരിഷ്മയെ എന്‍സിബി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ദീപിക പദുക്കോണ്‍ അടക്കമുളള മുന്‍നിര ബോളിവുഡ് താരങ്ങളുമായി കരാറുളള കമ്പനിയാണ് ക്വാന്‍ ടാലന്റ് മാനേജ്മെന്റ്. ഡി എന്നും കെ എന്നുമുളള പേരിലുളള ഒരു വാട്സ്ആപ്പ് ചാറ്റാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരിക്കുന്നത്.
സാധനം കയ്യിലുണ്ടോ
ഇതില്‍ ഡി, ദീപിക പദുക്കോണും കെ കരിഷ്മയും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭാഷണത്തില്‍ സാധനം കയ്യിലുണ്ടോ എന്ന ഡിയുടെ ചോദ്യത്തിന് ഉണ്ടെന്നും താന്‍ താന്‍ ബാന്ദ്രയിലെ വീട്ടിലാണെന്നുമാണ് കെ നല്കുന്ന മറുപടി. ആവശ്യമെങ്കില്‍ താന്‍ അമിതിനോട് പറയാമെന്നും കെ പറയുന്നു. അമിതിന്റെ പക്കല്‍ സാധനമുണ്ടെന്നും പറയുന്നു.
സെലിബ്രിറ്റികളുടെ പേര്
കഞ്ചാവ് അല്ലെന്നും ഹാഷ് ആണ് വേണ്ടതെന്നും ഡി പറയുന്നതും ചാറ്റിലുണ്ട്. ചോദ്യം ചെയ്യലില്‍ 25 ഓളം ബോളിവുഡ് സെലിബ്രിറ്റികളുടെ പേര് റിയ ചക്രവര്‍ത്തി വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ സാഹയുമായി റിയ ചക്രവര്‍ത്തി നടത്തിയ ചാറ്റ് നേരത്തെ പുറത്ത് എത്തിയിരുന്നു. നിരോധിക്കപ്പെട്ട മയക്കുമരുന്നായ സിബിഡി ഓയിലിനെ കുറിച്ചുളള ചാറ്റാണ് പുറത്തായത്.
ചായയില്‍ നാല് തുളളി
2019 അവസാനത്തിലാണ് റിയയും ജയയും തമ്മില്‍ വാട്സ്ആപ്പില്‍ ഈ ചാറ്റ് നടന്നത്. ചായയില്‍ നാല് തുളളി ചേര്‍ക്കുക. അത് അവനെ കുടിപ്പിക്കുക. 30 മുതല്‍ 40 വരെ മിനുറ്റുകള്‍ക്കുളളില്‍ കിക്കാവും എന്നാണ് സന്ദേശം. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ഈ ലഹരി ഇടപാടുകളുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും പരിശോധിക്കുന്നത്.
ലൊണാവലയിലെ പാര്‍ട്ടി
സാറ അലി ഖാര്, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് എന്നിവര്‍ക്കൊപ്പം ലൊണാവലയിലെ ഫാം ഹൗസില്‍ സുശാന്തും റിയയും നടത്തിയ പാര്‍ട്ടി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. റിയ ചക്രവര്‍ത്തി നിലവില്‍ ബൈക്കുള ജയിലില്‍ ആണുളളത്. സുശാന്ത് സിംഗ് രാജ്പുത്തിന് റിയ മയക്കുമരുന്ന് നല്കി എന്നാണ് ആരോപിക്കപ്പെടുന്നത്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ അടക്കം ജയിലില്‍ ആണുളളത്.