'പ്രഭാകരനിൽ' പുലിവാല് പിടിച്ച് ദുൽഖർ സൽമാൻ; അച്ഛൻമാരെ വലിച്ചിഴക്കരുത്, ക്ഷമ ചോദിച്ച് നടൻ
കൊച്ചി; വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിത്തിൽ നായയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ചിത്രത്തിൽ നടൻ സുരേഷ് ഗോപിയുടെ വളർത്ത് നായയ്ക്ക് പ്രഭാകരൻ എന്ന പേര് നൽകിയതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ചിത്രത്തിലെ പരാമർശനം എൽടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരമെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആക്ഷേപം ഉയർന്നത്. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ.

പട്ടണപ്രവേശത്തിൽ നിന്ന്
പ്രഭാകര എന്ന വിളി പട്ടണ പ്രവേശം എന്ന സിനിമയിലെ തമാശ രംഗത്തിൽ നിന്നും കടമെടുത്തതാണെന്നാണ് ദുൽഖറിന്റെ വിശദീകരണം. ആരേയും ബോധപൂർവ്വം അധിക്ഷേപിക്കാൻ ഉദ്ദേശിച്ചില്ലെന്നും പ്രഭാകരൻ എന്നത് കേരളത്തിൽ സാധാരണ ഉപയോഗിക്കുന്ന പേരാണെന്നും ദുൽഖർ ട്വീറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

മനപ്പൂർവ്വമല്ല
വരനെ അവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രഭാകരൻ തമാശ തമിഴ് ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ധാരാളം ആളുകൾ എന്റെ ശ്രദ്ധയിൽപ്പെടുത്തി. അത് മനപ്പൂർവമല്ല. പഴയ മലയാള ചിത്രമായ പട്ടണ പ്രവേശത്തിലെ ഒരു തമാശയാണ്. ഇത് കേരളത്തിൽ ഉപയോഗിക്കുന്ന സാാരണ തമാശയാണ്. അതിനാൽ സിനിമയുടെ തുടക്കത്തിൽ പരാമർശിക്കുന്നതുപോലെ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരുമായും അതിന് ബന്ധമില്ല.

സിനിമ കാണാതെ
പ്രതികരിക്കുന്ന ഭൂരിഭാഗം ആളുകളും സിനിമ കാണാതെയാണ് അങ്ങനെ ചെയ്യുന്നത്. വെറുപ്പ് പ്രചരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നെയും സിനിമയുടെ സംവിധായകനായ അനൂപിനെയും വെറുക്കുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയും. ദയവായി ഞങ്ങളുടെ പിതാക്കന്മാരോ സിനിമയിലെ മുതിർന്ന അഭിനേതാക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.

ക്ഷമ ചോദിക്കുന്നു
ഇതിൽ അസ്വസ്ഥത തോന്നിയ നല്ലവരും ദയയുള്ളവരുമായ തമിഴ് ജനതയോട് ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ സിനിമകളിലൂടെയോ വാക്കുകളിലൂടെയോ ആരെയും വ്രണപ്പെടുത്താൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഇത് തീർച്ചയായും തെറ്റിധാരണ മാത്രമാണ്. നിങ്ങളിൽ ചിലർ ഞങ്ങളോടൊപ്പം കുടുംബത്തേയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ദയവായി അങ്ങനെ പാടില്ലെന്നും ദുൽഖർ കുറിച്ചു.

കന്നി ചിത്രം
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ കന്നിചിത്രമാണ് വരനെ ആവശ്യവുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തിയ ചിത്രമാണ്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രം കൂടിയാണ്. ദുൽഖറിന്റെ നിർമാണ കമ്പനി ഡിക്യൂ വെഫെയറാണ് ചിത്രം നിർമ്മിച്ചത്.ചിത്രം കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായിരുന്നു.












Click it and Unblock the Notifications