അടുത്ത ഹരിയാണ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയെന്ന് അശോക് തൻവാർ; കോൺഗ്രസിനും ബിജെപിക്കും ഉപദേശം
ദില്ലി: ജൻനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല അടുത്ത ഹരിയാണ മുഖ്യമന്ത്രിയാകുമെന്ന് മുൻ പിസിസി അധ്യക്ഷൻ അശോക് തൻവാർ. വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഹരിയാണയിൽ ബിജെപിക്ക് അനായാസ വിജയമാണ് പ്രവചിച്ചത്. എന്നാൽ ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങിയതു മുതൽ അപ്രതീക്ഷിത മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്.
പാർളി മണ്ഡലത്തിൽ ബിജെപിയുടെ പങ്കജ മുണ്ടെ പരായജപ്പെട്ടു; ബന്ധുവായ എൻസിപി നേതാവിന് ജയം
സംസ്ഥാനത്തെ 50 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ 31 സീറ്റുകൾ കോൺഗ്രസ് നേടി. കന്നി പോരാട്ടത്തിൽ തന്നെ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി ഹരിയാണയിൽ വരവറിയിച്ചിരിക്കുകയാണ്. ആരും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ 10 സീറ്റുകളുള്ള ജെജെപിയുടെ നിലപാട് നിർണായകമാകും.
ഹരിയാനയിലെ ജനങ്ങൾ ബിജെപിയേയും കോൺഗ്രസിനേയും നിരസിച്ചിരിക്കുകയാണ്. ദുഷ്യന്ത് ചൗട്ടാലയാണ് മുഖ്യമന്ത്രിയാകേണ്ടതെന്നും അശോക് തൻവാർ വ്യക്തമാക്കി. ഇരു പാർട്ടികളും ദുഷ്യന്തിനെ പിന്തുണയ്ക്കാൻ തയ്യാറാകണമെന്നും അശോക് തൻവാർ ആവശ്യപ്പെട്ടു. പാർട്ടിയിലെ ഉൾപോരുകളെ തുടർന്ന് അടുത്തിടെയാണ് അശോക് തൻവാർ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുന്നത്.
ദുഷ്യന്ത് ചൗട്ടാല തന്റെ ഇളയ സഹോദരനെപ്പോലെയാണെന്നും മുഖ്യമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുകയാണെന്നും അശോക് തൻവാർ കൂട്ടിച്ചേർത്തു. ഹരിയാണയിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസും ബിജെപിയും.