രാജസ്ഥാനിലും പഞ്ചാബിലും പൊടിക്കാറ്റ്! ഉത്തർപ്രദേശിൽ പേമാരി... മരണം നൂറ് കടന്നു...
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ദില്ലി: ഉത്തരേന്ത്യയിൽ വൻനാശം വിതച്ച് പൊടിക്കാറ്റും കനത്ത മഴയും. പൊടിക്കാറ്റിലും കനത്ത മഴയിലും ഇതുവരെ നൂറിലേറെ പേർ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പൊടിക്കാറ്റും മഴയും കനത്ത നാശം വിതച്ചത്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയും പേമാരിയുമാണ് ജീവനെടുത്തതെങ്കിൽ രാജസ്ഥാനിൽ അതിശക്തമായ പൊടിക്കാറ്റാണ് വില്ലനായത്.
64 മരണം...
കനത്ത മഴയിലും ഇടിമിന്നലിലും ഉത്തർപ്രദേശിൽ മാത്രം 64 പേർ മരിച്ചതായാണ് റിപ്പോർട്ട്. ആഗ്ര ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 43 പേർക്കാണ് ആഗ്രയിൽ മാത്രം ജീവൻ നഷ്ടമായത്. ആഗ്രയ്ക്ക് പുറമേ കാൻപൂർ, സഹാറൻപൂർ, ബിജ്നോർ എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ വീശിയടിച്ച ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വൻ നാശത്തിന് കാരണമായത്. മിക്കയിടങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീണും മരങ്ങൾ കടപുഴകിയുമാണ് അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
പൊടിക്കാറ്റ്....
അതിശക്തമായ പൊടിക്കാറ്റിലാണ് രാജസ്ഥാനിൽ മുപ്പതിലധികം പേർക്ക് ജീവൻ നഷ്ടമായത്. രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ വൻ നാശനഷ്ടം സംഭവിച്ചെന്നാണ് റിപ്പോർട്ട്. നിരവധി മരങ്ങളും വൈദ്യുതപോസ്റ്റുകളും കടപുഴകി വീണു. വൈദ്യുതലൈൻ പൊട്ടിവീണ് ഷോക്കേറ്റാണ് പലയിടത്തും ആളുകൾ മരണപ്പെട്ടത്. പൊടിക്കാറ്റ് ആഞ്ഞുവീശുന്നതിനാൽ രാജസ്ഥാനിലെ പല മേഖലകളിലും വൈദ്യുതവിതരണം പൂർണ്ണമായും നിർത്തിവെച്ചു. ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രി വസുന്ധര രാജെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപ്രതീക്ഷിത ദുരന്തമാണ് സംസ്ഥാനത്തുണ്ടായതെന്നും, സർക്കാരും തദ്ദേശസ്ഥാപനങ്ങളും രക്ഷാപ്രവർത്തനം നടത്തുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരാഖണ്ഡിൽ....
വ്യാഴാഴ്ച രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയാണ് ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടമുണ്ടാക്കിയത്. ഡെറാഢൂൺ, മൊസൂരി, നൈനിറ്റാൾ തുടങ്ങിയ മേഖലകളിൽ പകൽപോലും ശക്തമായ മഴയും കനത്ത ഇരുട്ടും അനുഭവപ്പെട്ടു. കനത്ത മഴയെ തുടർന്ന് ബദരീനാഥ് ഹൈവേയിലെ ഗതാഗതം തടസപ്പെട്ടു. മിക്കയിടത്തും വൈദ്യുതവിതരണവും നിലച്ചു. അടുത്ത 48 മണിക്കൂർ കൂടി സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം, മേഘവിസ്ഫോടനമുണ്ടായെന്ന വാർത്തകൾ തെറ്റാണെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
ഹരിയാന, പഞ്ചാബ്, മദ്ധ്യപ്രദേശ്...
രാജ്യതലസ്ഥാനമായ ദില്ലിയിലും വ്യാഴാഴ്ച രാവിലെ മുതൽ കനത്ത മഴയും പൊടിക്കാറ്റുമുണ്ടായി. മോശം കാലാവസ്ഥയെ തുടർന്ന് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട 15 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. പഞ്ചാബിലെ മൊഹാലി, ലുധിയാന എന്നിവിടങ്ങളിലും പൊടിക്കാറ്റ് വൻ നാശം വിതച്ചു. പൊടിക്കാറ്റിൽ പഞ്ചാബിൽ രണ്ട് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മദ്ധ്യപ്രദേശിലും രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജസ്ഥാനെ വിറപ്പിച്ച് പൊടിക്കാറ്റ്: സംസ്ഥാനത്ത് 24 പേരുടെ ജീവനെടുത്തു, 100 പേര്ക്ക് പരിക്ക്
അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്റർ നിശ്ചലമായി! 60 യാത്രക്കാർ തലകീഴായി കിടന്നത് രണ്ട് മണിക്കൂർ...
സ്പോൺസറായ 45കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് മലയാളിയായ 17കാരന്റെ പരാതി! അവിടെയെല്ലാം സ്പർശിക്കും...