പൊടിക്കാറ്റും മഴയും ഇടിമിന്നലും, വിറങ്ങലിച്ച് ഇന്ത്യ; 40 മരണം, അതീവ ജാഗ്രതാ നിർദേശം...
പൊടിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണും, കെട്ടിടങ്ങൾ തകർന്നും ഉത്തർപ്രദേശിൽ 18 പേരാണ് മരിച്ചത്.
ദില്ലി: ശക്തമായ പൊടിക്കാറ്റിലും മഴയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40പേർ മരണപ്പെട്ടു. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ദില്ലി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കനത്ത മഴയും അതിശക്തമായ പൊടിക്കാറ്റും വൻ നാശം വിതച്ചത്.
പൊടിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണും, കെട്ടിടങ്ങൾ തകർന്നും ഉത്തർപ്രദേശിൽ 18 പേരാണ് മരിച്ചത്. ആന്ധ്രാപ്രദേശിൽ എട്ട് പേരും തെലങ്കാനയിൽ മൂന്ന് പേരും മരിച്ചു. പശ്ചിമ ബംഗാളിലെ മരണസംഖ്യ ഒമ്പതാണ്. ദില്ലിയിൽ അഞ്ച് പേർ മരണപ്പെട്ടു. രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറൻ മേഖലയിൽ അടുത്ത 48 മണിക്കൂർ കൂടി ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തർപ്രദേശിൽ...
ശക്തമായ പൊടിക്കാറ്റിലും ഇടിമിന്നലിലും ഉത്തർപ്രദേശിലാണ് കനത്ത നാശനഷ്ടം സംഭവിച്ചത്. സാംബൽപൂരിൽ ശക്തമായ മിന്നലേറ്റ് നൂറോളം വീടുകൾക്ക് തീപിടിച്ചു. സംസ്ഥാനത്ത് മരങ്ങൾ കടപുഴകി വീണും, തകർന്ന കെട്ടിടങ്ങൾക്കടിയിൽപ്പെട്ടും 18 പേരാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് മഴയും കാറ്റും വൻ നാശം വിതച്ചത്. ആകെ എട്ട് പേരാണ് ആന്ധ്രാപ്രദേശിൽ മരണപ്പെട്ടത്. തെലങ്കാനയിൽ മരണപ്പെട്ട മൂന്നു പേരും കർഷകരാണ്.
പശ്ചിമബംഗാളിലും ദില്ലിയിലും...
ശക്തമായ കാറ്റിലും മഴയിലും പശ്ചിമ ബംഗാളിൽ ആകെ ഒമ്പത് പേരാണ് മരണപ്പെട്ടത്. ഇതിൽ നാല് പേർ കുട്ടികളാണ്. ദില്ലിയിൽ അഞ്ച് പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. ഗ്രേറ്റർ നോയിഡയിൽ ശക്തമായ കാറ്റിൽ റോഡരികിലെ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണ് ഒരു സ്ത്രീ മരിച്ചു. ഇവരുടെ കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അമ്മയുടെയും കുട്ടിയുടെയും ദേഹത്തേക്ക് കൂറ്റൻ പരസ്യബോർഡ് തകർന്നുവീണത്.
വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...
മോശം കാലാവസ്ഥയെ തുടർന്ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പല വിമാനസർവ്വീസുകളും മണിക്കൂറുകളോളം വൈകി. 70 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും ദില്ലി മെട്രോ സർവ്വീസുകളും താറുമാറാക്കി. മിക്ക സർവ്വീസുകളും മണിക്കൂറുകളോളം വൈകിയതിനാൽ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് ദില്ലിയിലെ വിവിധഭാഗങ്ങളിൽ റോഡ് ഗതാഗതവും തടസപ്പെട്ടു.
അനുശോചനം...
കാറ്റിലും മഴയിലും നിരവധിപേർ മരണപ്പെട്ടതിൽ അതീവ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, അടുത്ത 48 മണിക്കൂർ കൂടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.
13 സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും! ഇടുക്കിയിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത...
സിസിടിവിയിൽ മൊയ്തീൻകുട്ടിയെ കണ്ടപ്പോൾ പോലീസ് ഭയന്നു! ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടു!
മെയ് 17ന് സർക്കാർ രൂപീകരിക്കുമെന്ന് യെദിയൂരപ്പ! വിശ്രമിക്കാൻ പറഞ്ഞ് സിദ്ധരാമയ്യ...