''നിങ്ങൾ ഒറ്റക്ക് ആയിരിക്കില്ല ശ്വേതാ, പൊരുതുന്ന ഇന്ത്യൻ യുവത്വം നിങ്ങൾക്കൊപ്പമുണ്ടാകും”
അഹമ്മദാബാദ്: 30 വര്‍ഷം മുന്‍പുളള കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. കടുത്ത മോദി വിമര്‍ശകനായ സഞ്ജീവ് ഭട്ടിന് ലഭിച്ചിരിക്കുന്ന ശിക്ഷാ വിധി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സഞ്ജീവ് ഭട്ടിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നയിക്കുകയാണ് ഭാര്യ ശ്വേതാ ഭട്ട്.
ശ്വേതാ ഭട്ടിന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് അടക്കമുളളവര്‍ ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. പോരാട്ടത്തിന്റ പാതയില്‍ ഒപ്പമുണ്ടാകുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
ഇതേക്കുറിച്ച് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് വായിക്കാം: ''ശ്വേതഭട്ടിന് ഐക്യദാർഡ്യം : DYFI. ഗുജറാത്ത് വംശീയഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇഹ്സാൻ ജെഫ്രിയുടെ മകൾ നിഷ്റിൻ ജഫ്റി ഹുസൈൻ സഞ്ജീവ് ബട്ടിന്റെ ഭാര്യ ശ്വേത ബട്ടിനോട് " ഫാസിസത്തിനെതിരെയുള്ള പോരാട്ടം വളരെ ദൈർഘ്യമേറിയതും ഒറ്റപ്പെട്ടതുമാണ് " എന്ന് വർഗ്ഗീയതക്കെതിരെ പോരാട്ടം നടത്തുന്ന അക്ടിവിസ്റ്റ് ട്വീസ്റ്റ സെതിൽവാദ് തന്നോട് പറഞ്ഞത് സൂചിപ്പിച്ചിരുന്നു.
ശരിയാണ്. സ്വേച്ചാധിപത്യത്തിനെതിരെയുള്ള പോരാട്ടം ദൈർഘ്യമേറിയതും വിജയം എളുപ്പമുള്ളതുമല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷെ നിങ്ങൾ ഒറ്റക്ക് ആയിരിക്കില്ല ശ്വേതാ, "ഞങ്ങൾ പൊരുതുന്ന ഇന്ത്യൻ യുവത്വം നിങ്ങൾക്കൊപ്പം ഈ പോരാട്ടത്തിലുണ്ടാകും" എന്നാണ് കുറിപ്പ്. ഗുജറാത്ത് കലാപക്കേസില്‍ മോദിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് അടക്കമുളള നീങ്ങളോടെ ബിജെപിയുടെ പ്രഖ്യാപിത ശത്രുവാണ് സഞ്ജീവ് ഭട്ട്. ജാംനഗര്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.