ഇ അഹമ്മദിന്റെ മരണം: 'അന്വേഷണ സംഘത്തെ നിയോഗിക്കണം'; മൈന്റ് പോലും ചെയ്യാതെ കേന്ദ്രം...
ഇ അഹമ്മദിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ പ്രത്യേക സംഘം വിഷയം അന്വേഷിക്കണമെന്ന് പ്രതിപക്ഷം
ദില്ലി: ജനുവരി 31ന് അന്തരിച്ച എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ പാര്‍ലമെന്‌റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്. എൻ കെ പ്രേമചന്ദ്രൻ എം പിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ ഇത് നിഷേധിച്ചു. ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബത്തെ ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പരാതി ഉണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിട്ടും ഇ അഹമ്മദിനോട് പാര്‍ലമെന്‌റ് മര്യാദ കാണിച്ചില്ലെന്നാണ് പാര്‍ലമെന്‌റിലെ കേരള എംപിമാരുടെ പരാതി. ഇ അഹമ്മദ് മരിച്ചിട്ടും അത് മറച്ച് വെയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഫെബ്രുവരി ഒന്നിലെ ബജറ്റ് മാറ്റി വയ്ക്കാതിരുന്നത് ഔചിത്യമില്ലായ്മയായി പോയെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്.
മുതിര്‍ന്ന സിറ്റിംഗ് അംഗം മരിച്ച സമയത്ത് നടത്തുന്ന ബജറ്റ് പ്രഖ്യാപനം കേരളത്തിലെ എംപിമാര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഇ അഹമ്മദിനോടുള്ള ആദരസൂചകമായി ഫെബ്രുവരി 2ന് സഭ ചേര്‍ന്നിരുന്നില്ല. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച സഭ ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ്പത്ത് എം പി കത്ത് നല്‍കിയിരിക്കുന്നത്.
മനുഷ്യത്വം മരവിയ്ക്കുന്ന മണിക്കൂറുകളാണ് ഇ അഹമ്മദ് മരിച്ച രാത്രി ആശുപത്രയില്‍ നടന്നതെന്നാണ് സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷികളായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത്. മരിച്ച ശേഷമാണ് ഇ അഹമ്മദിനെ വെന്‌റിലേറ്ററിലേക്ക് മാറ്റിയതെന്ന പരാതിയും ഉണ്ട്.
ഇ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞത് എത്തിയ മക്കളെയും മരുമക്കളെയും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ലെന്ന പരാതിയും ഉണ്ട്. ഡോക്ടര്‍മാരായ മക്കള്‍ ബഹളം വെച്ചതിന് ശേഷമാണ് ആശുപത്രിയിലേക്ക് കയറ്റി വിട്ടത്. ഇക്കാര്യങ്ങള്‍ മക്കള്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നു.
പ്രതിപക്ഷം സമർപ്പിച്ച അടിയന്ത പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ശൂന്യവേളയിൽ വേണമെങ്കിൽ വിഷയം ചർച്ച ചെയ്യാമെന്നാണ് സ്പീക്കർ പറഞ്ഞത്.
ഇ അഹമ്മദിന്റെ മരണം സംബന്ധിച്ച് ബന്ധുക്കൾക്ക് പരാതി ഉള്ളതിനാൽ പ്രത്യേക അന്വേഷണം സംഘം ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു