കിഴക്കന്‍ ഏഷ്യ ഉച്ചകോടി: ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍
ദില്ലി: ദക്ഷിണ ചൈനാക്കടലില്‍ വിശ്വാസം ചൈനയുടെ നടപടികളിലും സംഭവ വികാസങ്ങളിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ചൈനക്കെതിരെ പരോക്ഷമായി വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചത്. പതിനഞ്ചാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും, പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
18 അംഗ രാജ്യങ്ങളും ഈ ഉച്ചകോടിയില്‍ പങ്കെടുത്തു. സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏഷ്യ-പസഫിക് മേഖലയിലെ പ്രധാന ഫോറമാണ് ഈസ്റ്റ് ഏഷ്യ കോണ്‍ഫറന്‍സ്. 2005 ല്‍ രൂപവത്കരിച്ചതിനുശേഷം, കിഴക്കന്‍ ഏഷ്യയുടെ തന്ത്രപരവും സാമ്പത്തികവുമായ വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് ഈ കോണ്‍ഫറന്‍സ്. ആസിയാന്‍ പ്രസിഡന്റ് കൂടിയായ വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയിന്‍ സുവാന്‍ ഫുക്ക് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു.
തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, മഹാമാരി തുടങ്ങിയ ദേശീയ അതിര്‍ത്തികള്‍ മറികടക്കുന്ന വെല്ലുവിളികളെ നേരിടാന്‍ കോവിഡിന് ശേഷമുള്ള ലോകത്തിന് കൂടുതല്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകതയുണ്ടെന്നും ജയ്ശങ്കര്‍ തന്റെ പ്രസംഗത്തില്‍ അടിവരയിട്ട് പറഞ്ഞു. ചൈനയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിദേശകാര്യമന്ത്രി പ്രതികരിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന മാസങ്ങളില്‍ ചൈന ദക്ഷിണ ചൈനാക്കടലില്‍ സൈനിക ആക്രമണങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചെന്ന് എസ് ജയ്ശങ്കര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇന്ത്യ രാജ്യാന്തര നിയമങ്ങള്‍ പ്രത്യേകിച്ച് യുഎന്‍സിഎല്‍ഒഎസ് (സമുദ്ര നിയമത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍) പാലിച്ചാണ് മുന്നോട്ട് പോയതെന്ന് അദ്ദേഹം വ്യക്തമാക്കി. വേര്‍ച്വല്‍ രീതിയിലാണ് ഉച്ചകോടി നടന്നത്.