നിങ്ങൾക്ക് വേണമെങ്കില്‍ ബീഫ് കഴിയ്ക്കാം.. ഫെസ്റ്റിവൽ നടത്തുന്നതെന്തിന്? ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി
ദില്ലി: രാജ്യത്തെ ബീഫ് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. നിങ്ങൾക്ക് വേണമെങ്കിൽ ബീഫ് കഴിയ്ക്കാം എന്നാൽ അത് ആഘോഷമാക്കുന്നത് എന്തിനെന്നായിരുന്നു ഉപരാഷ്ട്രപതി ഉന്നയിച്ച ചോദ്യം. മുംബൈയിലെ ആർഎ പൊഡാർ കോളേജ് ഓഫ് കൊമേഴ്സിന്റെ വജ്രജൂബിലി ആഘോഷപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. ഒരാൾക്ക് ബീഫ് കഴിക്കണമെങ്കിൽ ആവാം, അതിന് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് എന്തിനാണെന്നും വെങ്കയ്യാ നായിഡു ചോദിക്കുന്നു.
ഭക്ഷണം കഴിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് നേരത്തെയും വെങ്കയ്യാ നായിയഡു ചൂണ്ടിക്കാണിച്ചിരുന്നു. 2016 ജൂലൈയിൽ ബീഫ് നിരോധനത്തോടുള്ള പ്രതിഷേധ സൂചകമായി മദ്രാസ് ഐഐടി വിദ്യാർത്ഥികൾ ബീഫ് ഫെസ്റ്റിവൽ നടത്തിയപ്പോഴായിരുന്നു നായിഡു ഇപ്രകാരം പ്രതികരിച്ചത്.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിന് സ്തുുതി പാടുന്നവരെ വിമർശിച്ച വെങ്കയ്യ നായിഡു അഫ്സൽ ഗുരു പാർലമെന്റ് തകർക്കാനാണ് ആവശ്യപ്പെട്ടതെന്നും ചിലർക്ക് അഫ്സൽ ഗുരുവിന് സ്തുുതി പാടുകയാണെന്നും ചൂണ്ടിക്കാണിക്കുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്നും ഉപരാഷ്ട്രപതി ചോദിക്കുന്നു. നേരത്തെ
അഫ്സൽ ഗുരുവിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് സ്ഥാപകൻ മഖ്ബൂൽ ഭട്ട് പ്രതിഷേധവുമായി രംഗത്തെത്തെമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്. 2013 ഫെബ്രുവരി ഒമ്പതിനാണ് പാർലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്നത്. 1983 ഫെബ്രുവരി 11നാണ് അഫ്സല് ഗുരുവിനെ ദില്ലിയിലെ തീഹാർ ജയിലിലടയ്ക്കുന്നത്.