നിരീക്ഷണത്തിലിരിക്കെ മുങ്ങുന്നവർക്ക് ഇരുട്ടടി: മായാത്ത മഷി ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി
ദില്ലി: ഹോം ക്വാറന്റൈനിലുള്ളവരുടെ കൈകളിൽ സീൽ പതിക്കാൻ മായാത്ത മഷി ഉപയോഗിക്കാൻ അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്ന സംഭവങ്ങൾ വ്യാപകമായി വർധിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ വിഷയത്തിൽ ഇടപെടുകയും മഷി ഉപയോഗിക്കാൻ ചട്ടങ്ങളോടെ അനുമതി നൽകുകയും ചെയ്തിട്ടുള്ളത്. ഒരു വ്യക്തിയുടേയും ഇടതുകയ്യിലോ വിരലിലോ ഒരു തരത്തിലും സീൽ പതിക്കരുതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയിട്ടുള്ള നിർദേശം.
ബ്രിട്ടന് നടുക്കം! ചാൾസ് രാജകുമാരന് കൊവിഡ് 19! എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റി!
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ കയ്യിൽ സീൽ പതിക്കാൻ മാഞ്ഞുപോകാത്ത മഷി ഉപയോഗിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ചട്ടങ്ങളോടെ അനുമതി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ തീരുമാനിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കിയത്.
ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ ശരീരത്തിൽ എവിടെയാണ് സീൽ പതിക്കേണ്ടതെന്ന് ആരോഗ്യമന്ത്രാലയത്തിന് തീരുമാനിക്കാമെന്നാണ് കമ്മീഷന്റെ നിർദേശം. എന്നാൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ളവരാകരുതെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ സീൽ പതിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശമുണ്ട്.
വോട്ട് ചെയ്യുന്നതിന് മുമ്പായി പോളിംഗ് സ്റ്റേഷനിൽ വെച്ച് വോട്ടറുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷിയടയാളം ഇടണമെന്നാണ് 1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിഷ്കർഷിക്കുന്നത്. വോട്ടർക്ക് ഇടതുകയ്യിൽ ചൂണ്ടുവിരലില്ലാത്ത സാഹചര്യത്തിൽ അതേ കയ്യിൽ അടുത്ത വിരലിലാണ് മഷിയടയാളം ഇടേണ്ടതെന്നാണ് 49കെയിലെ സബ് റൂളിൽ പറയുന്നത്. ഹോം ക്വാറന്റൈനിൽ കഴിയുന്ന ഒരു വ്യക്തിയുടേയും ഇടതു കയ്യിൽ പോലും മഷി തേക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ കുറിക്കുന്നു.
Recommended Video
ഇന്ത്യയിൽ 562 പേർക്കാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. 12 പേരാണ് കൊറോണ ബാധയെത്തുടർന്ന് ഇന്ത്യയിൽ മരണമടഞ്ഞിട്ടുള്ളത്. സാമൂഹിക വ്യാപനം തുടരുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ തുടർന്ന് വരികയാണ്. എന്നാൽ ഹോം ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർ വീട് വിട്ട് പുറത്തിറങ്ങുന്നതാണ് ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയുയർത്തുന്നത്. ആദ്യം 26 സംസ്ഥാനങ്ങൾ മാത്രമാണ് ഇന്ത്യയിൽ അടച്ചിട്ടിരുന്നതെങ്കിൽ പിന്നീട് മാർച്ച് 25 അർദ്ധരാത്രി മുതൽ രാജ്യം മുഴുവൻ അടച്ചിട്ട നിലയിലാണുള്ളത്. എല്ലാത്തരത്തിലുള്ള പൊതു- സ്വകാര്യ ഗതാഗത സംവിധാനങ്ങളും 21 ദിവസത്തേക്ക് നിർത്തലാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇക്കാലയളവിൽ ഇളവുള്ളത്.