ഉദ്ധവിന് വന്‍ ആശ്വാസം, മുഖ്യമന്ത്രി പദവി പോവില്ല; രക്ഷയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
മുംബൈ: രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനം ശക്തമാവുന്നത് സര്‍ക്കാറിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിന് പുറമെയാണ് ഭരണഘടനാപരമായ മറ്റൊരു പ്രതിസന്ധിയും മഹാരാഷ്ട്ര സര്‍ക്കാറിനെ വേട്ടയാടാന്‍ തുടങ്ങിയത്.
കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടക്കാതെ പോയതിനാല്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ എംഎല്‍സിയായി നാമനിര്‍ദേശം ചെയ്യണമെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറായില്ല. ഇതോടെ ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നംമായി. എന്നാല്‍ ഉദ്ധവിനും മഹാവികാസ് അഘാഡി സര്‍ക്കാറിനും ഏറെ ആശ്വാസമാവുന്ന ഒരു തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
2019 നംവബര്‍ 28 ന്
നിയമസഭ, നിയമനിര്‍മ്മാണ കൗണ്‍സില്‍ എന്നിവയില്‍ അംഗമാവാതിരിക്കെയായിരുന്നു 2019 നംവബര്‍ 28 ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നിയമനിര്‍മ്മാണ സഭയില്‍ അംഗമാവാതെ മുഖ്യമന്ത്രി, മന്ത്രി പദങ്ങള്‍ ഏറ്റെടുത്താല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി സഭകളില്‍ അംഗമാവണമെന്നതാണ് നിയമം.
തിരഞ്ഞെടുപ്പ് മാറ്റി വെച്ചു
ഇതനുസരിച്ച് എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറയെ മത്സരിപ്പിക്കാന്‍ ശിവസേന നേരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എംഎല്‍എസി തിരഞ്ഞെടുപ്പ് മാറ്റി വെച്ചു. ഇതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാറിനും ഉദ്ധവ് താക്കറയ്ക്കും മുന്നില്‍ വെല്ലുവിളി ഉയര്‍ന്നത്.
നിയമപ്രകാരം
നിയമപ്രകാരം മെയ് 28 നകം നിയസഭയിലോ കൗണ്‍സിലിലോ ഉദ്ധവ് താക്കറെ അംഗമാവേണ്ടതാണ്. എന്നാല്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാറ്റിവെച്ച തിരഞ്ഞെടുപ്പ് ഉടന്‍ നടത്താനുള്ള സാഹചര്യം ഉണ്ടായില്ല. ഈ സാഹചര്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ യോഗം ചേര്‍ന്ന് ഉദ്ധവ് താക്കറയെ എംഎല്‍സിയായി നിയമിക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്.
ഗവർണറുടെ ക്വാട്ട
തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാല്‍ ഗവർണറുടെ ക്വാട്ടയിൽ നിന്ന് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്നായിരുന്നു ഏപ്രിൽ 9 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്‍റെ ശുപാര്‍ശ. ഭരണഘടനയുടെ ആർട്ടിക്കിൾ 171 പ്രകാരം, സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം എന്നീ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും.
രാഷ്ട്രീയ ആരോപണങ്ങള്‍
എന്നാല്‍ ഇതിന് ഗവര്‍ണര്‍ തയ്യാറാവാതിരുന്നതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമായി. ഗവര്‍ണര്‍ക്ക് പിന്നില്‍ കളിക്കുന്നത് ബിജെപിയാണെന്നായിരുന്നു മഹാവികാസ് അഘാഡി കക്ഷികളുടെ ആരോപണം. തുടർന്ന് അജിത് പവാറിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് പുതുക്കിയ ശുപാര്‍ശ കൈമാറിയെങ്കില്‍ ഗവര്‍ണ്ണര്‍ വഴങ്ങിയില്ല.
മോദിയുടെ സഹായം
ഇതെ തുടർന്ന് ഉദ്ധവ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായവും തേടിയരുന്നു. ഇതിന് പിന്നാലെയാണ് ഒഴിവുവന്ന ഒമ്പത് നിയമസഭ കൗൺസിൽ സീറ്റുകളിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ ഗവർണർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തി നല്‍കിയത്. എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പു നടത്തണമെന്നാണ് അഭ്യർഥന. അപ്പോഴും നാമനിര്‍ദേശത്തിന് കോഷിയാരി വഴങ്ങിയില്ല എന്നത് ശ്രദ്ധേയമാണ്.
കമ്മീഷന്‍ തീരുമാനം
ഗവര്‍ണ്ണറുടെ കത്ത് വന്നതിന് പിന്നാലെ നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു സഭയിലും അംഗമല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്വാസമാകും.
വെള്ളിയാഴ്ചത്തെ യോഗം
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്. തിരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മെയ് 27 ന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന പ്രകാരം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിര്‍ണ്ണായകമായത്
മോദിയെ ഉദ്ധവ് താക്കറെ വിളിച്ചത് ഗവര്‍ണ്ണരുടെ തീരുമാനത്തില്‍ നിര്‍ണ്ണായകമായെന്നാണ് സൂചന. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയ അസ്ഥിരതക്കുള്ള പ്രാപ്തി സംസ്ഥാനത്തിനില്ലെന്നും ഇത് ഒഴിവാക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉദ്ധവ് ഉള്‍പ്പടെ കൂടുതല്‍ അംഗങ്ങളെ വിജയിപ്പിക്കാനുള്ള അംഗബലം സര്‍ക്കാര്‍ പക്ഷത്തുണ്ട്.
പരസ്യമായി എതിര്‍ത്തില്ലെങ്കിലും
അതേസമയം, ഉദ്ധവിന്‍റെ നാമനിര്‍ദ്ദേശത്തെ ബിജെപി പരസ്യമായി എതിര്‍ത്തില്ലെങ്കിലും അണിയറില്‍ നീക്കങ്ങള്‍ നടത്തിയെന്ന ആരോപണം ശക്തമാണ്. നിയമനിര്‍മ്മാണ കൗണ്‍സില്‍ അഗംമാവുന്നതിന് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ധവ് താക്കറെ തയ്യാറാവേണ്ടതായിരുന്നെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രകാന്ത് പാട്ടീൽ നേരത്തെ അഭിപ്രായപ്പെട്ടത്. ഇത്തരം (കൊറോണ വൈറസ്) പ്രതിസന്ധികൾക്കിടയിലും സംസ്ഥാന ഗവർണറെ സമ്മർദ്ദത്തിലാക്കുന്നത് നല്ലതല്ലെന്നും പാട്ടീൽ പറഞ്ഞു.
എതിർക്കുന്നില്ല
ഗവർണറുടെ ക്വാട്ടയിലൂടെ താക്കറയെ മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. സഭയില്‍ അംഗമാവാനുള്ള ആറുമാസക്കാലം അവസാനിക്കുന്ന മെയ് 27 വരെ താക്കറയ്ക്ക് മതിയായ സമയുണ്ട്. അതുവരെ അദ്ദേഹത്തിന് കാത്തിരിക്കാമെന്നും പാട്ടീല്‍ പറഞ്ഞിരുന്നു
ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയില്‍: ട്രപിന്‍റെ യുദ്ധഭീഷണി വലിയ തന്ത്രം, വിലപ്പോവില്ലെന്ന് വിദഗ്ധര്‍
ഉപതിരഞ്ഞെടുപ്പ്: ആ ആറുപേരെ പൂട്ടാന്‍ കോണ്‍ഗ്രസിന് പ്രത്യേക തന്ത്രം; ബിജെപി നേതാവടക്കം പരിഗണനയില്‍