കരസേനമേധാവി നിയമനംവേണ്ട; മോദിക്കെതിരെ അന്വേഷണമാകാം
ദില്ലി: കരസേന മേധാവിയെ തിരക്കിട്ട് നിയമിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് തീരുന്നത് വരെ തിരക്കിട്ട നിയമനം വേണ്ട എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായത്. പുതിയ കരസേന മേധാവിയെ നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി എതിര്‍ത്തിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന പുതിയ സര്‍ക്കാരാണ് കരസേന മേധാവിയെ നിയമിക്കേണ്ടത് എന്ന് ബി ജെ പി നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ തങ്ങള്‍ കാവല്‍ മന്ത്രിസഭയല്ല എന്നും തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ട് എന്നും കേന്ദരമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ എന്ന നിലയില്‍ അവസാന ദിവസം വരെ ഉചിതമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും.
കരസേന മേധാവിയായ ജനറല്‍ ബിക്രം സിംഗ് ജൂലൈ പതിനാലിനാണ് വിരമിക്കുന്നത്. കരസേന മേധാവി വിരമിക്കുന്നതിന് രണ്ട് മാസം മുന്‍പ് വരെ പുതിയ കരസേന മേധാവിയെ തീരുമാനിക്കാറുണ്ട്. ഇപ്പോള്‍ കരസേനയിലെ ഉപമേധാവിയായ ലെഫ്. ജനറല്‍ ദല്‍ബീര്‍ സുംഗ് സുഹാഗിനെയാണ് ബിക്രം സിംഗിന്റെ പിന്‍ഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതില്‍ നിന്നും സര്‍ക്കാരിനെ വിലക്കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ തീരുമാനങ്ങള്‍ ശനിയാഴ്ച കേന്ദ്രത്തെ അറിയിക്കും.