വിവാദ പരാമർശം; ശോഭ കരന്ദലജെയ്ക്കെതിരെ നപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
ചെന്നൈ: വിവാദ പരാമർശത്തിൽ ബെംഗളൂരു മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്ദലജെയ്ക്കെതിരെ നപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. കർണാടക ചീഫ് ഇലക്ട്രൽ ഓഫീസർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി.
തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബെംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തിൽ ഡി എം കെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പരാമർശത്തിൽ ശോഭയ്ക്കെതിരെ തമിഴ്നാട്ടിൽ കേസെടുത്തിരുന്നു.ഭാഷയുടെ പേരിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന പരാമർശം എന്ന വകുപ്പിലാണ് മധുര സിറ്റി പോലീസ് ശോഭയ്ക്കെതിരെ കേസെടുത്തത്.

കർണാടകയിലേയും തമിഴ്നാട്ടിലേയും ജനങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ നടത്തി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ ളോഭ ശ്രമിച്ചതെന്നാണ് ഡി എം കെ പരാതിയിൽ പറഞ്ഞത്.
ബെംഗളൂരു നഗരത്തിലെ അൾസൂരയിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബി ജെ പി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശോഭ വിദ്വേഷകരമായ പരാമർശം നടത്തുന്നത്. തമിഴ്നാടിനും കേരളത്തിനും എതിരെയാണ് പരാമർശം നടത്തിയത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കൻ പരിശീലനം നേടി ബെംഗളൂരുവിലെത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നും കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നുമാണ് ശോഭ പറഞ്ഞത്.
ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ അടുത്തിടെ ഉണ്ടായ സ്ഫോടനവും പ്രണയാഭർത്ഥനം നിരസിച്ചതിന് മംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ മലയാളി യുവാവ് നടത്തിയ ആസിഡ് ആക്രമണവും സൂചിപ്പിച്ചാണ് ശോഭ വിവാദ പരമാർശം നടത്തിയത്. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി.
പരാമർശം വലിയ രീതിയിൽ വിവാദമായതിന് പിന്നാലെ തമനിഴ്നാടിനോട് ശോഭ മാപ്പ് പറഞ്ഞു. തമിഴ്നാട്ടിലെ ആളുകൾ ഭീകര പരിശീലിനം നടത്തി ബെംഗളൂരുവിൽ സ്ഫോടനം നടത്തുന്നു എന്ന് പരാമർശത്തിലാണ് മാപ്പ് പറഞ്ഞത്. തമിഴ്നാട്ടുകാരെ മൊത്തം ഉദ്ദേശിച്ചായിരുന്നില്ല എന്നാണ് ശോഭ വിശദീകരിച്ചത്. പരാമർശം ചിലരെ വേദനിപ്പിച്ചെന്നും അതിനാൽ മാപ്പ് പറയുന്നുമെന്നാണ് ശോഭ പറഞ്ഞത്. എന്നാൽ കേരളത്തെക്കുറിച്ച് പറഞ്ഞ പരമാർശത്തിൽ ക്ഷമ പറയുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല.












Click it and Unblock the Notifications