വാരണാസിയില്‍ മഹാസഖ്യത്തിന് ഞെട്ടല്‍; സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി, ഇനി കോണ്‍ഗ്രസ് മാത്രം
ദില്ലി: ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദിക്കെതിരായ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി. മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രികയാണ് വരണാധികാരി തള്ളിയത്. ചൊവ്വാഴ്ച വൈകീട്ടാണ് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട തേജ് ബഹാദൂറിന് നോട്ടീസ് നല്‍കിയത്. ബുധനാഴ്ച രാവിലെ 11ന് ഹാജരാക്കണമെന്നായിരുന്നു ആവശ്യം. ബുധനാഴ്ച ഉച്ചയോടെ പത്രിക തള്ളിയതായി അറിയിക്കുകയായിരുന്നു.
ഇതോടെ വാരണാസിയില്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. തെറ്റായ നീക്കമാണ് നടന്നിരിക്കുന്നതെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തേജ് ബഹാദൂര്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടിയും തേജ് ബഹാദൂറും അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ.....
തേജ് ബഹാദൂറിന് പിന്നില്‍
മോദിക്കെതിരെ എല്ലാ വിഭാഗങ്ങളും തേജ് ബഹാദൂറിന് പിന്നില്‍ അണിനിരക്കുമ്പോഴാണ് പത്രിക തള്ളിയിരിക്കുന്നത്. സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ച അദ്ദേഹത്തെ എസ്പി നേതാക്കള്‍ ഇടപെട്ട് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഭീം ആര്‍മിയും പിന്തുണ പ്രഖ്യാപിച്ചു.
സമയം നല്‍കിയില്ലെന്ന് ആക്ഷേപം
ചൊവ്വാഴ്ച വൈകീട്ട് ആറേകാലോടെയാണ് തേജ് ബഹാദൂറിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് അയക്കുന്നത്. ബുധനാഴ്ച രാവിലെ 11ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു ആവശ്യം. ബിഎസ്എഫില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്.
കോടതിയിലേക്ക്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ പറഞ്ഞു. എസ്പിയുടെ അഭിഭാഷകനും ഇക്കാര്യം ആവര്‍ത്തിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ എല്ലാം രേഖകളുമുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതെന്ന് തേജ് ബഹാദൂര്‍ പറയുന്നു.
സ്വതന്ത്രനായി എത്തി
സ്വതന്ത്രനായി മല്‍സരിക്കാന്‍ എത്തിയതാണ് തേജ് ബഹാദുര്‍. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ബിഎസ്എഫ് ജവാനാണ് ഇദ്ദേഹം. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പിന്നീടാണ് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
വീഡിയോയും വിവാദവും
സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്നായിരുന്നു തേജ് ബഹാദൂര്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയും പ്രധാനമന്ത്രിയും ഇടപെട്ടു. സൈന്യം വിശദമായി അന്വേഷിക്കുകയും ചെയ്തു. കശ്മീരിലെ നിയന്ത്രണ രേഖയിലെ ക്യാംപിലുള്ളപ്പോഴായിരുന്നു തേജ് ബഹാദൂര്‍ വീഡിയോ പുറത്തുവിട്ടത്.
മല്‍സരിക്കാന്‍ കാരണം
വിവാദമായതോടെ ഇദ്ദേഹത്തെ സ്ഥലം മാറ്റി. ശേഷം അന്വേഷണത്തിന് ഒടുവില്‍ 2017ല്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. മോദിക്കെതിരെ മല്‍സരിക്കുന്നത് രാജ്യത്തിന് ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് എന്നായിരുന്നു തേജ് ബഹാദൂറിന്റെ പ്രതികരണം. ഇദ്ദേഹത്തെ പിന്നീട് എസ്പി സ്വന്തം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എസ്പി സ്ഥാനാര്‍ഥിയായ ശാലിനി യാദവിനെ പിന്‍വലിക്കുകയും ചെയ്തു.
പിന്തുണ വര്‍ധിച്ചു
ഇപ്പോള്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് തേജ് ബഹാദൂര്‍. മായാവതിയുടെ എതിരാളിയും യുപിയിലെ പ്രമുഖനായ ദളിത് നേതാവുമായ ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദും തേജ് ബഹാദൂറിന് പിന്തുണ പ്രഖ്യാപിച്ചതോടെ മോദിക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. എഎപിയുടെ പിന്തുണയുമുണ്ട്. പ്രധാനമന്ത്രിക്കെതിരെ സൈനികന്‍ മല്‍സരിക്കുന്നത് ചരിത്ര സംഭവമാകുമെന്ന് കെജ്രിവാള്‍ പറഞ്ഞു.
കമ്മീഷന്‍ നോട്ടീസ്
അതിനിടെയാണ് തേജ് ബഹാദൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച നോട്ടീസ് അയച്ചിരിക്കുന്നത്. ബിഎസ്എഫില്‍ നിന്നുള്ള എന്‍ഒസി പത്രം കാണിക്കണം എന്നാണ് ആവശ്യം. നിലവിലെ സാഹചര്യത്തില്‍ നോട്ടീസ് അയച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് തേജ് ബഹാദൂര്‍ പ്രതികരിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വേളയില്‍ എല്ലാം ഓകെ എന്നാണ് റിട്ടേണിങ് ഓഫീസര്‍ പറഞ്ഞിരുന്നത്.
തേജ് ബഹാദൂര്‍ പറയുന്നു
സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുകയാണ്. തനിക്ക് പിന്തുണ വര്‍ധിച്ചുവരുന്നു. ഒട്ടേറെ പ്രബലരായ ശക്തികള്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് തനിക്കെതിരെ നീക്കം നടക്കുന്നതെന്നും തേജ് ബഹാദൂര്‍ യാദവ് പറഞ്ഞു. കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രതിരോധത്തില്‍
മുന്‍ സൈനികന്‍ മോദിക്കെതിരെ മല്‍സരിക്കുന്നത് പ്രതിരോധിക്കാന്‍ ബിജെപി ഏറെ പ്രയാസപ്പെടുന്നുണ്ട്. സൈനിക വിഷയം പ്രചാരണത്തില്‍ കൂടുതലായി ഊന്നിപ്പറയുന്നുണ്ട് മോദി. ഈ വേളയില്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ ഒരു മുന്‍ സൈനികന്‍ മല്‍സരിക്കുന്നത് എന്നതും ചര്‍ച്ചയാകുന്നു. ചരിത്ര സംഭവമാണിതെന്ന് കെജ്രിവാള്‍ പറയുന്നത് അതുകൊണ്ടാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
വാരണാസിയില്‍ കോണ്‍ഗ്രസ് തനിച്ചാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ മല്‍സരിച്ച അതേ സ്ഥാനാര്‍ഥി അജയ് റായിയെ ആണ് കോണ്‍ഗ്രസ് മല്‍സരിപ്പികകുന്നത്. ഇനി ഇദ്ദേഹം മാത്രമാണ് മോദിക്കെതിരായ ശക്തനായ സ്ഥാനാര്‍ഥി. അജയ് റായിക്ക് പിന്തുണ നല്‍കാന്‍ മഹാസഖ്യം നിര്‍ബന്ധിതരാകുമോ എന്നറിയാന്‍ കാത്തിരിക്കണം.
2014ല്‍ സംഭവിച്ചത് ഇങ്ങനെ
2014ല്‍ മോദിക്ക് അഞ്ച ലക്ഷത്തിലധികം വോട്ട് ലഭിച്ചിരുന്നു. രണ്ടാംസ്ഥാനത്തെത്തി എഎപി അധ്യക്ഷന്‍ കെജ്രിവാളിന് രണ്ടുലക്ഷത്തിലധികം വോട്ട് കിട്ടി. എഎപിക്ക് തീരെ സ്വാധീനമില്ലാത്ത മണ്ഡലമാണ് വാരണാസി. മൂന്നാംസ്ഥാനത്തെത്തി കോണ്‍ഗ്രസിന് 75000 വോട്ടാണ് ലഭിച്ചത്. അന്ന് എല്ലാ പാര്‍ട്ടികളും തനിച്ചാണ് മല്‍സരിച്ചത്.
കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് തന്ത്രം; രഹസ്യനീക്കം പുറത്ത്, പേര് വെളിപ്പെടുത്താതെ...