കർണാടക തിരഞ്ഞെടുപ്പ് തീയ്യതി ചോർന്ന സംഭവം; ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു
ദില്ലി: കർണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയ്യതി ബിജെപി മീഡിയ സെൽ തലവൻ അമിത് മാളവ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്റെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്നും ശക്തമായയ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷനിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരാവും ഇതേപ്പറ്റി അന്വേഷിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷൻ നിർദേം നൽകിയിരിക്കുന്നത്.
എന്നാൽ താൻ ഒരു ഇംഗ്ലീഷ് വാർത്താ ചാനലിൽ കണ്ടതിന് ശേഷമാണ് ട്വീറ്റ് ചെയ്തതെന്നാണ് അമിത് മാളവ്യയുടെ വിശദീകരണം. അദ്ദേഹം ട്വീറ്റ് ചെയ്ത അതേ സമയത്ത് തന്നെ ഒരു കോൺഗ്രസ് നേതാവും ട്വീറ്റ് ചെയ്തിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു. സംഭവത്തെ സംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്ന് കമ്മീഷന്‍ വിവരം തേടിയതായാണ് വിവരം. ചില വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണല്‍ ഓം പ്രകാശ് റാവത്ത് തന്നെ വിശദീകരിക്കുകയും ചെയ്തിരുന്നു.
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറെ നിര്‍ണായകമായ സംസ്ഥാനം ആണ് കര്‍ണാടകം. ഒരിക്കല്‍ ഭരണം പിടിച്ച സംസ്ഥാനം ആണ്. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ അവശേഷിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് കര്‍ണാടകം. മെയ് 12 ന് ആണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 15 ന് ഫലം പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനങ്ങള്‍ വരെ ഇപ്പോള്‍ ബിജെപി ചോര്‍ത്തുന്നുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.