ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം: നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്. ഇത് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ പുതുക്കിയ അപേക്ഷയും ഫയല്‍ ചെയ്തിട്ടുണ്ട്. വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെയും സ്വീകരിച്ചിരുന്നത്. എന്നാല്‍ ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇപ്പോള്‍ ആധാര്‍ നിയമത്തില്‍ മാറ്റം വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാണിച്ചിരുന്നു. 2016ല്‍ എകെ ജോതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി അധികാരമേറ്റതോടെയാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്.
എച്ച്എസ് ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ 2015 ഫെബ്രുവരിയിലായിരുന്നു ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. അതേ വര്‍ഷം തന്നെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗരേഖയും പുറത്തിറക്കിയിരുന്നു. ദേശീയ തിരഞ്ഞെടുപ്പ് ശുദ്ധീകരണ പദ്ധതിയുടെ ഭാഗമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് ഈ നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍ 2015 ആഗസ്റ്റിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ബന്ധിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചത്.
എല്‍പിജി, മണ്ണെണ്ണ എന്നിവ വിതരണം ചെയ്യുന്നതിന് മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. ഇതിനകം 32 കോടി ആധാര്‍ നമ്പറുകള്‍ വോട്ടര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിച്ച് കഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവശേഷിക്കുന്ന 54.5 കോടി ആധാര്‍ കാര്‍ഡുകള്‍ കൂടി സുപ്രീം കോടതിയുടെ നിര്‍ദേശം ലഭിക്കുന്നതോടെ വോട്ടര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
വലിയ കണ്ണുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരായിരിക്കും: നിങ്ങളുടെ കണ്ണിലുണ്ട് ചില കാര്യങ്ങൾ
വോട്ടര്‍ ഐഡി കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭാംഗവുമായ ഭൂപേന്ദര്‍ യാദവ് അധ്യക്ഷമായ പാര്‍ലമെന്ററി സമിതി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത കമ്മീഷന് രണ്ട് കാര്‍ഡുകളും രണ്ട് ലക്ഷ്യങ്ങള്‍ക്കുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു.