കർണാടകയിലെ മന്ത്രിമാർക്ക് ചന്ദ്രഗ്രഹണത്തെ ഭയം; പൊതുപരിപാടികൾ ഒഴിവാക്കി; ക്ഷേത്രദർശനവും പൂജകളും
ബെംഗളൂരു: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്ന് ദൃശ്യമാകാൻ പോകുന്നത്. ലോകം മുഴുവൻ ആകാശവിസ്മയം കാണാൻ കാത്തുനിൽക്കുകയാണ്. ചന്ദ്രഗ്രഹണത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള ദോഷഫലങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് കർണാടകത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും.
മന്ത്രിസഭ ആടിയുലയുമെന്ന തരത്തിൽ ജ്യോതിഷികൾ ചില പ്രവചനങ്ങൾ നടത്തിയിരുന്നു. കൂട്ടുമന്ത്രിസഭയുടെ വിഷം കുടിച്ച് നിൽക്കുന്ന കുമാരസ്വാമി ഏതായാലും ഇനി മറ്റൊരു ദോഷവും കൂടി എറ്റുവാങ്ങാൻ തയാറല്ല.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡയും മകൻ ദേവഗൗഡയും തിരുപ്പതി ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച് ഡി രേവണ്ണയും കുമാരസ്വാമിക്കൊപ്പമുണ്ട്. തിരികെയെത്തിയാൽ വസതിയിലും ചില പൂജകൾ ഒരുക്കിയിട്ടുണ്ട്. എല്ലാം ചന്ദ്രഭഗവാനെ പ്രീതിപ്പെടുത്താൻ.
നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ബ്ലഡ് മൂൺ; ചെയ്യാൻ പാടില്ലാത്തതും മുൻകരുതലുകളും
ജലവിഭവ വകുപ്പ് മന്ത്രി ഡി കെ ശിവകുമാറും കുടുംബവും ചന്ദ്രഗ്രഹണത്തിന് ദിവസങ്ങൾ മുൻപെ ക്ഷേത്രദർശനങ്ങൾ തുടങ്ങിയിരുന്നു. ശനിയാഴ്ച ശബരിമലയിലും അദ്ദേഹം ദർശനം നടത്തും. കർണാടകയിലെ മന്ത്രിസഭയിലെ ഒരു കൂട്ടം മന്ത്രിമാർ പൊതുപരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്. മന്ത്രമാരുടെ മറ്റ് പരിപാടികളെക്കുറിച്ച് വ്യക്തതയില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ കോൺഗ്രസ് - ജെഡിഎസ് വ്യത്യാസമില്ല.
പ്രതിപക്ഷ നേതാവ് ബി എസ് യെദിയൂരപ്പ ഏറ്റവും അശുഭസൂചകമായ ചന്ദ്രഗ്രഹണമാണ് ഇതെന്നാണ് പറയുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും മംഗളകർമങ്ങൾ ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 31 വരെ അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കില്ല. ചന്ദ്രഗ്രഹണം തീരുന്നവതുവരെ വീട്ടിൽ തന്നെ തുടരണമെന്ന് ജ്യോത്സ്യൻമാർ നിർദ്ദേശിച്ചിരിക്കുന്നതായി അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.