സമ്പൂർണ്ണ ലോക്ക് ഡൌൺ കൊവിഡ് മരണങ്ങൾ കൂട്ടും: വിമർശനവുമായി രാഹുൽ ഗാന്ധി
ദില്ലി: കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പെട്ടെന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് രാജ്യത്തെ ദിവസവേതനക്കാരെയും പാവപ്പെട്ട ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൌണിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ മരണ സംഖ്യ ഉയരുന്നതിന് കാരണമാകുമെന്നാണ് രാഹൂൽ കത്തിൽ പറയുന്നത്.
Recommended Video
തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊറോണ: റെയിൽവേ ഡോക്ടറും മകനും ഐസോലേഷനിൽ, ജീവനക്കാർ നിരീക്ഷണത്തിൽ
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വികസിത രാജ്യങ്ങളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതുപോലെ ഇന്ത്യയിൽ നടത്തിയ പ്രഖ്യാപനത്തെയും രാഹുൽ ഗാന്ധി കത്തിൽ വിമർശിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും സമ്പൂർണ്ണ ലോക്ക് നടപ്പിലാക്കുന്നതിന് പകരമായി മറ്റ് മാർഗ്ഗങ്ങളായിരുന്നു സർക്കാർ സ്വീകരിക്കേണ്ടിയിരുന്നത് എന്നും രാഹുൽ പറയുന്നു.
സമ്പൂർണ്ണ ലോക്ക് ഡൌൺ നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ സ്ഥിതി സവിശേഷമാണെന്ന് മനസ്സിലാക്കേണ്ടത് നിർണായകമാണ്. മറ്റ് വലിയ രാജ്യങ്ങൾ സ്വീകരിച്ച നടപടികളേക്കാൾ വേറിട്ട കാര്യങ്ങളായിരുന്നു നമ്മൾ സ്വീകരിക്കേണ്ടിയിരുന്നത്. രാഹുൽ കത്തിൽ പറയുന്നു.
ആഗോള മഹാമാരിയുടെ സാഹചര്യത്തിൽ ഏകപക്ഷീയമായി രാജ്യം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നത് ദൈനംദിന വരുമാനത്തെ ആശ്രയിക്കന്നവരെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യയിൽ അത്തരക്കാരുടെ എണ്ണം വളരെയധികമാണെന്നും രാഹുൽ ഓർമിപ്പിക്കുന്നു.
പെട്ടെന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഫാക്ടറികൾ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, എന്നിവ അടച്ചിട്ടത് ആളുകളെ ആശങ്കയിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആയിരക്കണത്തിന് വരുന്ന അതിഥി തൊഴിലാളികൾ ഇതോടെ പാലായനം ചെയ്യേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേർന്നുവെന്നും രാഹുൽ പറയുന്നു. ഇത്തരത്തിൽ കുടുങ്ങിയവർത്ത് അവരുടെ അക്കൌണ്ടുകളിൽ പണമെത്തേണ്ടത് അനിവാര്യമാണെന്നും ഇത്തരത്തിൽ തൊഴിൽ നഷ്ടമായ നിരവധി പേർ സ്വദേശങ്ങളിലേക്ക് തിരികെയെത്തുന്നത് രോഗബാധ പടർത്തുന്നതിന് ഇടയാക്കുമെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു.