രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെങ്കിലും മാന്ദ്യമില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍
ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും രാജ്യം മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. മന്ദഗതിയിലുള്ള ജിഡിപി വളര്‍ച്ചയും രൂക്ഷമാകുന്ന തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കവെ രാജ്യസഭയിലാണ് നിര്‍മ്മല ഇക്കാര്യം അറിയിച്ചത്. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ഇന്ത്യയിലെ വളര്‍ച്ച നിരക്ക് കുറഞ്ഞെങ്കിലും ഒരു തരത്തിലുള്ള മാന്ദ്യവും ഇപ്പോഴില്ലെന്ന് തിരിച്ചറിയാനാകും. രാജ്യം ഒരിക്കലും ഒരു മാന്ദ്യത്തിലേക്ക് കൂപ്പുകുത്തില്ലെന്നും നിര്‍മല പറഞ്ഞു.
ഉദ്ധവ് താക്കറെ സഖ്യ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പി ചിദംബരം: ആശംസ തിഹാർ ജയിലിൽ നിന്ന്!!
സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടിയും സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് വേണ്ടിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമ്പത്തിക മേഖലയ്ക്ക് വളരെയധികം പിന്തുണ നല്‍കേണ്ടതുണ്ട്. 2009-14ലെ ജിഡിപി വളര്‍ച്ചയേക്കാള്‍ കൂടുതലാണ് 2014-19ലേതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മല സീതാരാമൻ പറഞ്ഞു. ലോണ്‍ മേളകള്‍ വഴി 2.5 ലക്ഷം കോടി രൂപ വിതരണം ചെയ്‌തെന്ന് പറഞ്ഞ ധനകാര്യമന്ത്രി ലിക്വിഡിറ്റിയാണ് സമ്പദ് വ്യവസ്ഥയുടെ പ്രശ്‌നമെന്ന വാദം തള്ളിക്കളഞ്ഞു. ബാങ്കുകളില്‍ 70,000 കോടി രൂപയുടെ മൂലധന ഇന്‍ഫ്യൂഷന്‍ നടത്തിയിട്ടുണ്ട്. ഇതുവഴി ലിക്വിഡിറ്റി വര്‍ധിപ്പിക്കാനായെന്നും നിര്‍മ്മല പറഞ്ഞു.
ബാങ്കുകള്‍ നേരിട്ട ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ ഫലമായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ജിഡിപി കുറഞ്ഞു. സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാന്‍ 32 നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷം ജിഎസ്ടി വഴി ലക്ഷ്യമിട്ട 6.62 കോടി രൂപയില്‍ 3.26 കോടി രൂപ 7 മാസത്തിനകം നേടിയതായും നിര്‍മ്മല കൂട്ടിച്ചേര്‍ത്തു.