3250 കോടിയുടെ വായ്പാ തട്ടിപ്പ്, ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റിൽ!
ദില്ലി: ഐസിഐസിഐ-വീഡിയോകോണ്‍ വായ്പാ അഴിമതിക്കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ആണ് ദീപക് കൊച്ചാര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ദീപക് കൊച്ചാറിനെ ദില്ലിയിലെ ഓഫീസിനേക്ക് ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചിരുന്നു. ഇതിന് പിറകേയാണ് അറസ്റ്റ്.
ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!
3250 കോടിയുടെ വായ്പാ തട്ടിപ്പ് അഴിമതിയിലും കളളപ്പണം വെളുപ്പിക്കലിലും ചന്ദ കൊച്ചാറും ഭര്‍ത്താവും സിബിഐയുടേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുകയാണ്. നേരത്തെയും ഇഡി ചന്ദ കൊച്ചാറിനേയും ദീപക് കൊച്ചാറിനേയും പലതവണ ചോദ്യം ചെയ്തിട്ടുളളതാണ്. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ ഐസിഐസിഐ ബാങ്കില്‍ നിന്നും വായ്പ നല്‍കിയതില്‍ ആണ് അഴിമതി കണ്ടെത്തിയത്.
വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. കളളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. ദീപക് കൊച്ചാറുമായി ചേര്‍ന്ന് വേണുഗോപാല്‍ ദൂത്ത് ഒരു കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നും തുടര്‍ന്ന് സ്വത്തുക്കള്‍ ദീപക് കൊച്ചാറിന്റെ പേരിലേക്ക് മാറ്റിയെന്നും ഒരു വിസില്‍ ബ്ലോവര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് വീഡിയോ കോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്കില്‍ നിന്നും നല്കിയ വായ്പകള്‍ അന്വേഷണ വിധേയമായത്.
തുടക്കത്തില്‍ ഐസിഐസിഐ ബാങ്കിന്റെ ബോര്‍ഡ് ചന്ദ കൊച്ചാറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തില്‍ 2018 ഒക്ടോബര്‍ 4ന് ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിലെ പദവി രാജി വെച്ചു. ചന്ദ കൊച്ചാറിന്റെ രാജി പരിഗണിച്ച് കഴിഞ്ഞ വര്‍ഷം ഐസിഐസിഐ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അവരെ പുറത്താക്കിയതായി പ്രഖ്യാപിച്ചു.
വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പകള്‍ നല്‍കിയത് മെറിറ്റ് പരിഗണിച്ച് മാത്രമാണെന്നും ഭര്‍ത്താവായ ദീപക് കൊച്ചാറിന്റെ ബിസ്സിനസ്സുമായി അതിന് ബന്ധമില്ലെന്നുമാണ് ചന്ദ കൊച്ചാര്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്. ഐസിഐസിഐ ബാങ്കിന്റെ സിഇഒ, എംഡി സ്ഥാനങ്ങളില്‍ ചന്ദ കൊച്ചാര്‍ ഇരുന്നപ്പോള്‍ നല്കിയ 7862 കോടിയോളം വരുന്ന 24 വായ്പകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. 2009നും 2018നും ഇടയില്‍ നല്കിയ ഈ വായ്പകള്‍ നിയമവിരുദ്ധമാണ് എന്നാണ് ഇഡി കരുതുന്നത്.