ചന്ദാ കൊച്ചാറിനെ കുരുക്കി എൻഫോഴ്സ്മെന്റ്: 78 കോടിയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു!
ദില്ലി: മുൻ ഐസിഐഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തുു. സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. മുംബൈയിലെ വീടും അതിനോടനുബന്ധിച്ചുള്ള സ്വത്തുക്കളും ചന്ദാ കൊച്ചാറുമായി ബന്ധപ്പെട്ട് കിടക്കുന്ന കമ്പനിയുമാണ് കണ്ടുകെട്ടിയിട്ടുള്ളത്. മൊത്തത്തിൽ 78 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.
കേരള മാതൃക; ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവില് വന്നു
ചന്ദാ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ പ്രമോട്ടർ വേണുഗോപാൽ ദൂത് എന്നിവർക്കെതിരെയും സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നടക്കുന്നുണ്ട്. ഐസിഐസിഐ ബാങ്കിൽ നിന്ന് കോർപ്പറേറ്റ് ഗ്രൂപ്പിന് 1,875 കോടിയുടെ അനധികൃത വായ്പ അനുവദിച്ച കേസിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദൂതിന്റെ മൂന്ന് കമ്പനികളായ വീഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെയും സിബിഐ എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്. ദൂതിന്റെ സുപ്രീം എനർജി, ചന്ദാ കൊച്ചാറിന്റെ ന്യൂപവർ റിന്യൂവബിൾസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2009 മെയ് ഒന്നിന് ചന്ദാ കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ സിഇഒ സ്ഥാനമേറ്റെടുത്ത ശേഷം അനുവദിച്ച ബാങ്ക് വായ്പ ദൂത് ന്യൂപവറിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് സിബിഐ ആരോപിക്കുന്നു. ന്യൂപവർ, സുപ്രീം എനർജി എന്നീ കമ്പനികൾ നടത്തിയ സാമ്പത്തിക ഇടപാടുകളും സംശയത്തിന്റെ നിഴലിലാണുള്ളതെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.
പ്രാഥമിക അന്വേഷണത്തിൽ 1875 കോടി രൂപയുടെ ആറ് വായ്പകളാണ് വീഡിയോകോൺ ഗ്രൂപ്പിനും അനുവദിച്ചിട്ടുള്ളത്. 2009നും 2011 ഒക്ടോബറിനും ഇടയിൽ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമാണ്. ഈ വായ്പകൾ വഴി ബാങ്കിന് 1,730 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ഇതിന് പുറമേ ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വായ്പ അനുവദിച്ച സംഭവവും എൻഫോഴ്സ്മെന്റ് അധികൃതർ അന്വേഷിച്ചുവരുന്നുണ്ട്. സ്റ്റെർലിംഗ് ബയോടെക്, ഭൂഷൺ സ്റ്റീൽ ഗ്രൂപ്പ് എന്നീ കമ്പനികൾക്ക് അനുവദിച്ച വായ്പയും പിഎംഎൽഎ നിയമത്തിന് കീഴിൽ അന്വേഷിച്ചുവരുന്നുണ്ട്.