1350 കോടിയുടെ വജ്രങ്ങളും മുത്തുകളും, നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടേയും സ്വത്ത് തിരികെ!
ദില്ലി: നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടേയും കോടികള്‍ വില മതിക്കുന്ന അമൂല്യ വജ്രങ്ങളും മുത്തുകളും ഇന്ത്യയില്‍ തിരിച്ച് എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളാണ് നീരവ് മോദിയും മെഹുല്‍ ചോക്സിയും. ഇരുവരുടേയും സ്വന്തമായിരുന്ന 1350 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും മുത്തുകളുമാണ് ഇഡി തിരിച്ച് എത്തിച്ചിരിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്നാണ് ഇവ തിരികെ എത്തിച്ചത്.
യുഎഇയിലും ഹോങ്കോങ്ങിലുമായി ഉണ്ടായിരുന്ന 108 കണ്‍സൈന്‍മെന്റുകളില്‍ 32 എണ്ണം നീരവ് മോദിയുടേതാണ്. ബാക്കിയുളളവയാണ് മെഹുല്‍ ചോക്സിയുടേത്. തിരികെ എത്തിച്ചിരിക്കുന്നത് 2340 കിലോഗ്രാം വരുന്ന വജ്രവും മുത്തുകളും ആണ്. ഹോങ്കോങ്ങിലെ ഒരു കമ്പനി ഗോഡൗണില്‍ ആയിരുന്നു ഈ അമൂല്യശേഖരം സൂക്ഷിച്ചിരുന്നത്. വജ്രങ്ങള്‍, രത്‌നങ്ങള്‍, മുത്തുകള്‍, രത്‌നാഭരണങ്ങള്‍, വെളളി ആഭരണങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.
നീരവ് മോദി നിലവില്‍ ലണ്ടനിലെ ജയിലിലാണ്. അതേ സമയം അമ്മാവന്‍ മെഹുല്‍ ചോക്സി ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുളള നീക്കം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുകയാണ്. 2018 ജൂലൈയിലാണ് ഈ അമൂല്യ സ്വത്ത് ശേഖരം ദുബായില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് അയച്ചത് എന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇതേക്കുറിച്ച് ഇന്റലിജന്‍സിന് വിവരം ലഭിക്കുന്നത് 2018 ജൂലൈയിലാണ്. ഇവ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങ് അധികൃതരുമായി നിരന്തരമായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍. നിരവധി നിയമക്കുരുക്കുകള്‍ അടക്കം അഴിച്ചതിന് ശേഷമാണ് ഇവ മുംബൈയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. നേരത്തെ നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടേയും ഉടസ്ഥതയിലുളള 33 കണ്‍സൈന്‍മെന്റുകള്‍ ദുബായില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും ഇഡി തിരികെ എത്തിച്ചിരുന്നു.
137 കോടി രൂപ വില വരുന്നവയാണ് നേരത്തെ തിരിച്ചെത്തിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടേയും സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 23780 കോടി തട്ടിയെടുത്ത് രാജ്യം വിട്ട കേസിലെ പ്രതിയാണ് നീരവ് മോദി.