ഡികെ ശിവകുമാറിനെ കാണാൻ അഹമ്മദ് പട്ടേൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് അനുമതി നിഷേധിച്ചു
ദില്ലി: ഹവാല ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കർണാടക മുൻ മന്ത്രി ഡികെ ശിവകുമാറിനെ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് അനുമതി നിഷേധിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അടക്കമുള്ള നേതാക്കൾക്കാണ് ഇഡി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്. ഡികെ ശിവകുമാറിനെ കാണാൻ അദ്ദേഹത്തിന്റെ അഭിഭാഷകന് മാത്രമാണ് അനുമതിയുള്ളത്. അഭിഭാഷകനെ കൂടാതെ മറ്റാരെയും ശിവകുമാറുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കാനാവില്ലെന്നും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേരള ഘടകവുമായി ശശി തരൂര്‍ അകലുന്നു... മീഡിയ സെല്‍ ചെയര്‍മാന്‍ പദവി രാജിവെക്കുന്നു!!
ശിവകുമാർ വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് അഹമ്മദ് പട്ടേൽ ഉന്നയിച്ചത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അപകടകരമായി നീങ്ങുമ്പോൾ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതിൽ മാത്രം ബിജെപി പ്രവർത്തകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്നായിരുന്നു അഹമ്മദ് പട്ടേലിന്റെ ട്വീറ്റ്. സെപ്റ്റംബർ 13ന് ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.
കഴിഞ്ഞ സെപ്റ്റംബർ മൂന്നാം തീയതിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. എന്നെ അറസ്റ്റ് ചെയ്യുക എന്ന ദൗത്യം വിജയിപ്പിച്ച ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനം. ബിജെപിയുടെ പ്രതികാരരാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് തന്റെ അറസ്റ്റ് എന്നാണ് ഡികെ ശിവകുമാർ ട്വീറ്റ് ചെയ്തത്. നാലുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്യുന്നത്.
2017ൽ ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് റെയ്ഡിൽ കണ്ടെത്തിയ എട്ട് കോടിയോളം രൂപയിൽ എഴുകോടിയിൽ അധികം തുക കള്ളപ്പണം ആണെന്നാണ് എൻഫോഴ്സ്മെന്റ് ആരോപണം. തന്റെ സുഹൃത്തായ വ്യവസായിയുടെ പണമാണിതെന്നും ഇതുമായി ബന്ധമില്ലെന്നുമാണ് ശിവകുമാറിന്റെ വാദം. അതേസമയം മുതിർന്ന നേതാവ് പി ചിദംബരത്തിന് പിന്നാലെ ഡികെ ശിവകുമാറും അറസ്റ്റിലായത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു.