സുശാന്തിലെ അക്കൌണ്ടിലെ 15 കോടി എവിടെപ്പോയി?കുരുക്കഴിക്കാൻ എൻഫോഴ്സ്മെന്റ്,പോലീസിൽ നിന്ന് വിവരം തേടി
ദില്ലി: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ബിഹാർ പോലീസിനൊപ്പം അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ ട്രാൻസ്ഫർ ചെയ്തത് സംബന്ധിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. ഇതോടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ബിഹാർ പോലീസിന് നൽകിയ പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്സ്മെന്റ് ആരാഞ്ഞിട്ടുണ്ട്. റിയ ചക്രവർത്തിയുടെ സഹോദരനും സാമ്പത്തിക ഇടപാടിൽ പങ്കാളിയായെന്നാണ് പിതാവ് ചൂണ്ടിക്കാണിക്കുന്നത്.
ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് സുശാന്ത് സിംഗിനെ കണ്ടെത്തുന്നത്. സുശാന്ത് സിംഗിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി സുപ്രീം കോടതി ഇന്ന് തള്ളിക്കളഞ്ഞിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നും കേസ് മുംബൈയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് റിയ ചക്രവർത്തിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എഫ്ഐആറിന്റെ പകർപ്പ്
സുശാന്ത് സിംഗ് രാജ്പുതിന്റെ പിതാവ് കെകെ സിംഗിന്റെ പരാതിയിൽ രാജസ്ഥാൻ പോലീസ് തയ്യാറാക്കിയ എഫ്ഐആറിന്റെ കോപ്പി ഉൾപ്പെടെയുള്ള വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് ബിഹാർ പോലീസിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ബിഹാർ പോലീസിന് അയച്ച കത്തിലാണ് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വിവരങ്ങൾ ആരാഞ്ഞിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ എല്ലാ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങളും എൻഫോഴ്സ്മെന്റ് ഇതോടെ ആവശ്യപ്പെട്ടിട്ടുണ്ട്. പണം തട്ടിപ്പ് നടത്തിയെന്ന തരത്തിൽ അന്വേഷണം മുമ്പോട്ടുകൊണ്ടുപോകാനാണ് നീക്കമെന്നാണ് കരുതുന്നത്. രേഖകൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും കേസെടുക്കുകയെന്നാണ് സൂചന.

അക്കൌണ്ട് വിവരങ്ങൾ തേടി
വ്യാഴാഴ്ച മുംബൈ ബാന്ദ്രയിലെ കൊഡാക് മഹീന്ദ്ര ബാങ്കിലെത്തിയ ബിഹാർ പോലീസ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ അക്കൌണ്ടിലുണ്ടായിരുന്ന 15 കോടി രൂപ അജ്ഞാതമായ മൂന്ന് ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റിയതായി സുശാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു. പണം മാറ്റിയ ഈ അക്കൌണ്ടുകൾ റിയ ചക്രവർത്തി, സഹോദരൻ, അമ്മ എന്നിവരുടേതാണെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രണയത്തിലായിരിക്കെ ഇരുവരും ചേർന്ന് മൂന്ന് സ്റ്റാർട്ട് അപ്പുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
Recommended Video

സ്റ്റാർട്ട് അപ്പുകൾക്ക് പിന്നിൽ റിയ?
മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിൽ നിക്ഷേപം നടത്തിയ മൂന്ന് സ്റ്റാർട്ട് അപ്പുകളുടേയും ഡയറക്ടർമാർ റിയ ചക്രവർത്തിയും സഹോദരൻ ഷോവിക്കുമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് കമ്പനികൾക്ക് പൻവേവിലെ ഉൾവെയിലുള്ള ഒരു ഫ്ലാറ്റിന്റെ വിലാസമാണ്. ഈ ഫ്ലാറ്റ് റിയയുടെ പിതാവിന്റേതാണെന്നും പറയപ്പെടുന്നു.

റിയയ്ക്കും കുടുംബത്തിനുമെതിരെ
നടി റിയ ചക്രവർത്തി, സഹോദരൻ, കുടുംബാംഗങ്ങൾ എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. സുശാന്തിനെ സാമ്പത്തികമായി വഞ്ചിച്ചെന്നും മാനസിക പീഡനകത്തിനിരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും പിതാവ് പരാതിയിൽ ആരോപിക്കുന്നു. സുശാന്തിന്റെ ബാങ്ക് അക്കൌണ്ടിൽ നിന്ന് റിയ ചക്രവർത്തി 15 കോടി രൂപ പിൻവലിച്ചെന്നും പിതാവ് കെകെ സിംഗ് ആരോപിക്കുന്നു.

റിയയ്ക്കെതിരെ എഫ്ഐആർ
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ജൂലൈ 26നാണ് നടന്റെ പിതാവ് കെകെ സിംഗ് പരാതി നൽകുന്നത്. മോഷണം, വഞ്ചന, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ, തെറ്റായ രീതിയിൽ തടങ്കലിൽ വെച്ചു കുറ്റങ്ങളാണ് നടിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതോടോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 342, 380, 406 420, 306, എന്നീ വകുപ്പുകൾ അനുസരിച്ച് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുശാന്ത് സിംഗിന്റെ റിയ ഒറ്റുകൊടുത്തെന്നും കുടുംബവുമായി പൂർണ്ണമായി അകറ്റിയെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ബിഹാർ പോലീസ് മുംബൈയിൽ
കെകെ സിംഗിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ബിഹാർ പോലീസിലെ നാലംഗ സംഘം അന്വേഷണത്തിനായി ബുധനാഴ്ച മുംബൈയിലെത്തിയിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയ 40 പേരുടെ മൊഴി കൈമാറാനും ബിഹാർ പോലീസ് മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ധർമ പ്രൊഡക്ഷൻസിന്റെ സിഇഒ അപൂർവ്വ മേത്തയുടെ മൊഴി രേഖപ്പെടുത്തിയതിനൊപ്പം മഹേഷ് ഭട്ടിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications