റോബർട്ട് വാദ്രയ്ക്ക് കുരുക്ക് മുറുകുന്നു.. പരിചയപ്പെടുത്തിയത് സോണിയാ ഗാന്ധിയുടെ പിഎ എന്ന് വ്യവസായി!
ദില്ലി: രണ്ടാം തവണയും അധികാരത്തില്‍ എത്തിയാല്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയും ആയ റോബര്‍ട്ട് വാദ്രയെ ജയിലിലേക്ക് അയക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യപിച്ചിരുന്നു. വാദ്രയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുളള മോദിയുടെ വാക്കുകള്‍.
അത് അക്ഷരം പ്രതി നടപ്പിലാക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വാദ്രയെ പതിമൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. വാദ്രയുമായി അടുപ്പമുളള വ്യവസായി ചോദ്യം ചെയ്യലില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
13 തവണ ചോദ്യം ചെയ്യൽ
കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അടക്കമുളള കേസുകളിലാണ് റോബര്‍ട്ട് വാദ്രയ്ക്ക് എതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് വിധേയനായത് പതിമൂന്നാം തവണ ആയിരുന്നു. തനിക്കെതിരെ അടിസ്ഥാന രഹിതമായ കേസുകളാണ് എന്നാണ് വാദ്രയുടെ വാദം.
80 മണിക്കൂറുകൾ
തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ഇതിനകം തന്നെ 80 മണിക്കൂറോളം തന്നെ ചോദ്യം ചെയ്ത് കഴിഞ്ഞെന്നും വാദ്ര പറയുന്നു. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ലണ്ടനില്‍ 26 കോടിയുടെ ഫ്‌ളാറ്റും ദുബായില്‍ 14 കോടിയുടെ വില്ലയും വാങ്ങിയ കേസിലാണ് വാദ്രയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്.
പരിചയപ്പെടുത്തിയത്
റോബര്‍ട്ട് വാദ്രയുടെ അടുപ്പക്കാരനായ മലയാളി വ്യവസായി സിസി തമ്പിയെ കഴിഞ്ഞ ദിവസം ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. റോബര്‍ട്ട് വാദ്രയുമായി തന്നെ പരിചയപ്പെടുത്തിയത് സോണിയാ ഗാന്ധിയുടെ പിഎ ആയ പിപി മാധവന്‍ ആണ് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്.
മൊഴി വ്യത്യസ്തം
എന്നാല്‍ വാദ്ര നേരത്തെ ഇതേക്കുറിച്ച് നല്‍കിയ മൊഴി വ്യത്യസ്തമാണ്. ഒരു വിമാനയാത്രയ്ക്കിടെയാണ് തമ്പിയെ പരിചയപ്പെട്ടത് എന്നാണ് വാദ്ര നല്‍കിയ മൊഴി. സിസി തമ്പിയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എഫിസെഡ്ഇ എന്ന കമ്പനി മുഖേനെയാണ് സ്വത്ത് വാങ്ങിയത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ഇഡി കോടതിയിലേക്ക്
ലണ്ടനിലുളള തന്റെ ഫ്‌ളാറ്റില്‍ വാദ്ര താമസിച്ചിരുന്നതായും തമ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതും വാദ്ര നിഷേധിച്ചിരുന്നു. മൊഴികളിലെ ഈ വൈരുധ്യം അന്വേഷണത്തെ വഴി തെറ്റിക്കാനുളള ശ്രമം ആണ് എന്നാണ് ഇഡി ആരോപിക്കുന്നത്. വാദ്രയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ പണി തുടങ്ങി! ആദ്യത്തെ ചുവട് കശ്മീരിലേക്ക്! നിർണായക മണ്ഡല പുനർ നിർണയം!