കള്ളപ്പണം വെളുപ്പിക്കൽ; അഹമ്മദ് പട്ടേലിന്റെ മരുമകനെ എൻഫോർസ്മെന്റ് ചോദ്യം ചെയ്തു!
ദില്ലി: കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരുമകൻ ഇർപാൻ സിദ്ദിഖിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച ചോദ്യം ചെയ്തു. 5000 കോടിയുടെ തട്ടിപ്പ് നടത്തിയ ഗുജറാത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ബയോട്ടിക്കുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ.
ചൊവ്വാഴ്ച മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ ബുധനാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. സന്ദേശര ഗ്രപ്പിന്റെ ഡയറക്ടർ ചേതൻ സദേശരയുമായി ഇർഫാൻ സിദ്ദിഖിക്ക് ബന്ധമുണ്ടെന്നും പലപ്പോഴും അദ്ദേഹത്തെ സന്ദർശിക്കാറുണ്ടെന്നും ആരോപണമുണ്ട്. ചേതനും കൂട്ടുപ്രതിയായ ഗഗൻ ധവാനും വസന്ത് വിഹാറിലെ സിദ്ദിഖിയുടെ വീട്ടിലേക്ക് ബാഗുകളിൽ ധാരാളം പണം കൊണ്ടുപോയിരുന്നുവെന്നാണ് എൻഫോര്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ച വിവരം.
ഇടപാട് നടത്താൻ അഹമ്മദ് പട്ടേലിന്റെ വസതിയാണ് ഉപയോഗിക്കാറെന്നും റിപ്പോർട്ടുകളുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ 9778 കോടിയുടെ സ്വത്ത് വകകൾ എൻഫോർസ്മെന്റ് കണ്ടുകെട്ടിയിരുന്നു. നാല് ഓയിൽ റിഗ്സുകളും നൈജീരിയയിലെ ഒരു ഓയിൽ ഫീൽഡും, ഒരു വിമാനവും ലണ്ടനിലെ ഒരു ബംഗ്ലാവും ഉൾപ്പെടുന്നു.
2018ൽ എൻഫോർസ്മെന്റ് കണ്ടെടുത്ത 4730 കോടിയുടെ സ്വത്ത് വകകൾക്ക് പുറമെയാണ് ഇത്. 2017ലായിരുന്നു സന്ദേശര സഹോദരങ്ങളുടെ എസ്ബിഎൽ ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്യുന്നത്. അതിന് ശേഷം 5700 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസും ഇവർക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്തു. ലോൺ എടുക്കുന്നതിന് വേണ്ടി കമ്പനി ബാലൻസ് ഷീറ്റിൽ തിരിമറി നടത്തി ബാങ്കിനെ പറ്റിക്കുകയായിരുന്നുവെന്നാണ് ആരോപണം.