മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിന് എൻഫോഴ്സ്മെന്റ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
മുംബൈ: എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഇഖ്ബാൽ മിർച്ചിയുടെ ഭാര്യയുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി പ്രഫുൽ പട്ടേലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 18ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
മുംബൈയിലെ വോർളിയിൽ സിജെ ഹൗസിനായി പ്രഫുൽ പട്ടേലും ഇഖ്ബാൽ മിർച്ചിയുടെ ഭാര്യയും ഒപ്പുവച്ച കരാർ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. പട്ടേലിനും ഭാര്യയ്ക്കും പങ്കാളിത്തമുള്ള മില്ലേനിയം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2006ലാണ് സിജെ ഹൗസ് നിർമിക്കുന്നത്. മിർച്ചിയുടെ ഭാര്യ ഹിജ്രയ്ക്ക് കെട്ടിടത്തിന്റെ മൂന്നും നാലും നിലകൾ കൈമാറിയതായാണ് ആരോപണം.

പട്ടേൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് ഈ ഇടപാട് നടന്നത്. ഈ കൈമാറ്റങ്ങൾ അനധികൃതമാണെന്നാണ് ആരോപണം. ഇഖ്ബാൽ മിർച്ചിയുടെ മുംബൈയിലെ സ്വത്ത് വകകൾ കൈകാര്യം ചെയ്യുന്ന മുഖ്താർ മേമനെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രഫുൽ പട്ടേൽ. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രഫുൽ പട്ടേലിനെതിരെ ഉയർന്ന ആരോപണങ്ങൾ സജീവ ചർച്ചയാണ്.












Click it and Unblock the Notifications