ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇഡി സംഘം: ചോദ്യം ചെയ്യാന്‍ നീക്കം
ഡൽഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇഡി പരിശോധന. മദ്യനയ കേസില്‍ അറസ്റ്റ് തടയാൻ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. സെര്‍ച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സമൻസ് അയക്കുന്നതിനായാണ് ഇ ഡി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലെത്തിയതെന്നാണ് സൂചന.
പരിശോധനയ്ക്ക് മുന്നോടിയായി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടിൽ പരിശോധന നടത്തുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കെജ്രിവാളിന്റെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

വന്‍ സുരക്ഷ സന്നാഹങ്ങളുമായി ഇഡി ഉദ്യോഗസ്ഥർ എത്തിയതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നാണ് സൂചന. മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എ എ പി നേതാക്കൾ കെജരിവാളിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്. "ഞങ്ങൾക്ക് മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിൻ്റെ സെക്രട്ടറിയുമായോ ബന്ധപ്പെടാൻ കഴിയുന്നില്ല. ഇഡി സംഘം അവരുടെ ഫോണുകൾ പിടിച്ചെടുത്തതായി ഞങ്ങൾ അനുമാനിക്കുന്നു. വസതിയിൽ റെയ്ഡ് നടക്കുന്നതിൻ്റെ വ്യക്തമായ സൂചനകളുണ്ട്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കും. " സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഇഡി നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും രംഗത്ത് വന്നു. "ബി ജെ പിയുടെ രാഷ്ട്രീയ സംഘത്തിന് (ഇ ഡി) കെജ്‌രിവാളിൻ്റെ പ്രത്യയശാസ്ത്രത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല... കാരണം എ എ പിക്ക് മാത്രമേ ബി ജെ പിയെ തടയാൻ കഴിയൂ. പ്രത്യയശാസ്ത്രത്തെ ഒരിക്കലും അടിച്ചമർത്താൻ കഴിയില്ല" ഭഗവന്ത് മാൻ പറഞ്ഞു.
അതേസമയം തന്നെ മദ്യനയക്കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി നിർണായക നീക്കവുമായി കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയില്‍ അടിയന്തര വാദം വേണമെന്നാണ് ആവശ്യം. ഇ ഡി കേസിൽ അറസ്റ്റ് തടയാത്ത ദില്ലി ഹൈക്കോടതി നടപടിക്ക് എതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് തടയാത്ത ദില്ലി ഹൈക്കോടതി നടപടിക്ക് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications