എട്ട് മാസം ഗർഭിണിയായ യുവതിയെ എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; ഭർത്താവിനെ കെട്ടിയിട്ട ശേഷം..
മുംബൈ: എട്ട് മാസം ഗർഭിണിയായ യുവതിയെ എട്ടുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സാൻഗ്ലിയിലാണ് സംഭവം. ഭർത്താവിനെ കാറിൽ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം.ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്.
ഹോട്ടൽ നടത്തിപ്പുകാരനായ ഭർത്താവിനൊപ്പം ടസ്ഗാവിലെത്തിയതായിരുന്നു ഇരുപതുകാരിയായ യുവതി. ഹോട്ടലിലേക്ക് ദമ്പതികളായ ജോലിക്കാരെ തിരക്കിയിറങ്ങിയതായിരുന്നു ഇവർ. പ്രതികളിലൊരാളായ മുകുന്ദ് മനെ ജോലിക്കാരെ പരിചയമുണ്ടെന്നും ഇരുപതിനായിരം രൂപയുമായി ടസ്ഗാവിൽ വന്നാൽ ജോലിക്കാരെ നൽകാമെന്നും പറഞ്ഞാണ് ഇരുവരെയും വിളിച്ച് വരുത്തിയത്.
എന്നാൽ ദമ്പതികൾ സ്ഥലത്തെത്തിയപ്പോൾ പൈപ്പും വടികളും ഉപയോഗിച്ച് മുകുന്ദ് മനെയും സുഹൃത്തുക്കളും ചേർന്ന് ഇവരെ ഉപദ്രവിക്കുകയും കയ്യിലുണ്ടായിരുന്ന പണവും സ്വർണവും കവർന്നു.
ഇതിന് ശേഷം മർദ്ദിച്ച് അവശനാക്കിയ ഭർത്താവിനെ വാഹനത്തിനുള്ളിൽ കെട്ടിയിട്ടു. തുടർന്ന് എട്ടുമാസം ഗർഭിണിയായ ഇരുപതുകാരിയെ ക്രൂരമായ കൂട്ട ബലാത്സംഗം ചെയ്തു. പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് പ്രതികൾ ദമ്പതികളെ ഭീഷണിപ്പെടുത്തി.
എന്നാൽ ദമ്പതികൾ ടസ്ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയിൽ നാല് പ്രതികളുടെ പേരും യുവതി പറയുന്നുണ്ട്. ഇതുവരെ 3 പ്രതികളെ അറസ്റ്റ് ചെയ്തതായാണ് സൂചന. സംഭവത്തിൽ മഹാരാഷ്ട്ര വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.