വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ 8 സ്ത്രീകൾ മരിച്ചു
ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ എട്ട് സ്ത്രീകള്‍ മരിച്ചു. 15 പേരുടെ നില അതീവ ഗുരുതരം. ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയിലാണ് ക്യാമ്പ് നടന്നത്. ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളിന്റെ ജില്ലയാണ് ബിലാസ്പൂര്‍.സംസ്ഥാന സര്‍ക്കാരാണ് ക്യാന്പ് നടത്തിയത്.
കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചയാണ് സ്ത്രീകളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. തിങ്കളാഴ്ച വൈകിട്ടോടെ ഇവരില്‍ പലര്‍ക്കും ശരീരവേദനയും കടുത്ത പനിയും അനുഭവപ്പെട്ടു. തുടര്‍ന്ന് വൈകിട്ടോടെ എട്ടുപേര്‍ മരിച്ചു. എണ്‍പത് സ്ത്രീകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ബിലാസ് പൂരിലെ നേമി ചന്ദ് ആശുപത്രിയില്‍ അഞ്ച് മണിയ്ക്കൂറോളമായിരുന്നു ശസ്ത്രക്രിയ.
എണ്ണം തികയ്ക്കുന്നതിന് വേണ്ടി തിരക്കിട്ട് ആശുപത്രി അധികൃതര്‍ ഒരു ദിവസം തന്നെ ഒട്ടേറെ ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയതാണ് മരണത്തിനിടയാക്കിയതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആരോപണം പാടെ നിഷേധിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് 1400 രൂപയും നല്‍കും.
സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരാവസ്ഥയിലായവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.