വിവാദ ഭൂമിയിടപാട്: ബിജെപി മന്ത്രി ഏക് നാഥ് ഖഡ്‌സെ രാജിവച്ചു
ദില്ലി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട മഹാരാഷ്ട്ര റവന്യൂ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെ രാജിവച്ചു. സര്‍ക്കാര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് ഭാര്യയ്ക്കും മരുമകനും മറിച്ചുവിറ്റു എന്നതുള്‍പ്പെടെയുള്ള ആരോണങ്ങളാണ് രാജിയിലേക്ക് നയിച്ചത്. ഇതിന് പുറമേ ദാവൂദ് ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന ആരോപണങ്ങളും രാജിക്കുള്ള സമ്മര്‍ദ്ധം വര്‍ദ്ധിപ്പിച്ചിരുന്നു.
ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിലെ മുതിര്‍ന്ന അംഗമായ ഖഡ്‌സെക്കെതിരെ ആരോപണത്തെത്തുടര്‍ന്ന് ബിജെപി സമ്മര്‍ദ്ദത്തിലായതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുമ്പാകെ സമര്‍പ്പിക്കുകയും അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
കല്യാണ്‍ ഭൂമിയിടപാടില്‍ കൈക്കൂലി വാങ്ങിയ കേസില്‍ ഖഡ്‌സെയുടെ അടുത്ത സഹായിയായ ഗജാനന്ദിനെ റസ്്റ്റ് ചെയ്തത് ഈയിടെയാണ്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ ഭൂമി മന്ത്രി അന്യായമായി കൈവശപ്പെടുത്തുകയായിരുന്നു എന്ന് കാണിച്ച് പൂനെയിലെ നിര്‍മ്മാതാവായ ഹേമന്ദ് ഗാവണ്ടെയാണ് കഖഡ്‌സെക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. നേരത്തെ ഭൂമിയിടപാടിനെക്കുറിച്ച് വന്ന ആരോപണങ്ങള്‍ നിഷേധിച്ച കഡ്‌സെ ഭാര്യയും മരുമകനും വാങ്ങിയിട്ടുള്ളത് സര്‍ക്കാര്‍ ഭൂമിയല്ലെന്നും അബ്ബാസ് ഉകാനി എന്നയാളില്‍നിന്ന് വാങ്ങിയതാണെന്നുമാണ് വാദിച്ചത്. എന്നാല്‍, അബ്ബാസ് ഉകാനി എംഐഡിസിക്ക് നല്‍കുകയും പിന്നീട് തിരിച്ചാവശ്യപ്പെടുകയും ചെയ്ത ഭൂമിയാണിത്. സര്‍ക്കാറിനെതിരെ അബ്ബാസ് ഉകാനി കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളുകയായിരുന്നു.
2015 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ദാവൂദിന്റെ പാക്‌നമ്പറില്‍ നിന്ന് ഖഡ്‌സെയുടെ മൊബൈല്‍ ഫാണിലേക്ക് ഏഴ് തവണ കോള്‍ വന്നതിന്റെ തെളിവുകള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു. ഈ വിവാദങ്ങളില്‍ ബിജെപിയും സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലായിരിക്കെയാണ് അദ്ദേഹത്തിനെതിരെയുള്ള ഭൂമിയിടപാടിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. ഏപ്രില്‍ 27ന് പൂനെക്കടുത്ത ഭോസാരിയില്‍ ഖഡ്‌സെയുടെ ഭാര്യ മന്ദാകിനിയും മരുമകന്‍ ഗിരീഷ് ചൗധരിയും മൂന്ന് കോടി എഴുപത്തഞ്ച് ലക്ഷം രൂപയ്ക്ക് മൂന്ന് കോടി സ്ഥലം വാങ്ങി മൂപ്പത്തിയൊന്ന് കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി കാണിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
മാര്‍ച്ച് 23ന് 5.43 മിനിറ്റ് ദാവൂദുമായി സംസാരിച്ചതായാണ് കോള്‍ ഹിസ്റ്ററി വ്യക്തമാക്കുന്നത്. ഗുജറാത്ത് സ്വദേശിയായ എത്തിക്കല്‍ ഹാക്കര്‍ മനീഷ് ബംഗാലെയാണ് ഖഡ്‌സെക്കെതിരെയുള്ള തെളിവുകളുമായി രംഗത്തെത്തിയത്. ദാവൂദുമായി ഫോണില്‍ സംസാരിച്ചുവെന്ന് എന്ന് ആരോപിക്കുന്ന കാലഘട്ടത്തില്‍ വിവാദ നമ്പര്‍ ഉപയോഗിച്ചിരുന്നില്ല എന്ന മന്ത്രിയുടെ അവകാശവാദം പൊളിക്കുന്ന തെളിവുകളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി വരെ മൊബൈല്‍ ബില്‍ അടച്ചതായാണ് തെളിവ്. മാര്‍ച്ചില്‍ സിംകാര്‍ഡ് മാറ്റിയതായും പറയുന്നു. ദാവൂദിന്റെ ഭാര്യ മെഹ്ജബിന്റെ പേരിലുള്ള നാല് നമ്പറുകളില്‍നിന്നാണ് അദ്ദേഹത്തിന്റെ നമ്പറിലേക്ക് വിളിച്ചിട്ടുള്ളത്. വിവാദമായതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മുംബൈ ക്രൈംബ്രാഞ്ച് ഖഡ്‌സെക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ കാലയളവില്‍ കഡ്‌സെയുടെ മൊബൈലിലേക്ക് വിദേശ നമ്പറുകളില്‍നിന്ന് കോള്‍ വരികയോ വിദേശ നമ്പറിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പൊലീസിന്റെ അവകാശവാദം.