ഗുരുതര അനാസ്ഥ; കൊവിഡ് സംശയിച്ചയാളെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി!! മൃതദേഹം കിടന്നത് 12 മണിക്കൂർ
ഹൈദരാബാദ്; കൊവിഡ് ബാധ സംശയിക്കുന്ന വൃദ്ധനായ കുടിയേറ്റ തൊഴിലാളിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാളിൽ നിന്നുള്ള 77 കാരനായ ഷേർ ബഹദൂർ എന്നയാളെയാണ് നാരായണഗുഡയിലെ വൈഡബ്ല്യുസിഎ എക്സ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ ഇയാളുടെ പോക്കറ്റിൽ നിന്ന് കോവിഡ് -19 ടെസ്റ്റ് സ്ലിപ്പുകൾ പോലീസ് കണ്ടെടുക്കയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. ഏകദേശം 12 മണിക്കൂറോളം ആരും ശ്രദ്ധിക്കാതെ മൃതദേഹം റോഡരികിൽ കിടന്നതായി പോലീസ് പറഞ്ഞു.
പനിയും ചുമയേയും തുടർന്ന് ബഹദൂർ വ്യാഴാഴ്ച ലാൽപത്തിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. കൊവിഡ് സംശയത്തെ തുടർന്ന് ഇയാളെ ഇവിടെ നിന്ന് കിംഗ് കോട്ടിയിൽ ഉള്ള സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ പരിശോധന പൂർത്തിയാക്കിയ ശേഷം സംസ്ഥാനത്തെ ഏക കൊവിഡ് 19 ആശുപത്രിയായ ഗാന്ധി ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ഇവിടെ വെച്ച് ആംബുലൻസ് ക്രമീകരിക്കുന്നതിന് മുൻപ് തന്നെ ബഹദൂർ ആശുപത്രിയിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്തുകൊണ്ടാണ് അദ്ദേഹം പുറത്തുകടന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല. ആംബുലൻസ് ക്രമീകരിക്കുന്നത് വരെ കാത്ത് നിൽക്കാൻ അദ്ദേഹത്തോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. കിംഗ് കോട്ടി ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ നൂറുകണക്കിന് രോഗികളാണ് എത്താറുള്ളത്. അതിനാൽ സ്വാഭാവികമായും കാലതാമസം ഉണ്ടാകും. ഒരു പക്ഷേ നാല് കിമി അപ്പുറത്തുള്ള ഗാന്ധി ആശുപത്രിയിലേക്ക് നടന്ന് പോകാൻ ബഹദൂർ തിരുമാനിച്ചിരിക്കാം, നാരായണഗുഡ ഇൻസ്പെക്ടർ കർണാകർ റെഡ്ഡി പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
അതേസമയം കൊവിഡ് ബാധ സംശയിക്കുന്ന രോഗി ഇറങ്ങി നടന്നത് ആശുപത്രി അധികൃതർ അറിഞ്ഞില്ലെന്നതാണ് ഗുരുതരമായ വീഴ്ച. ഞങ്ങൾ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ബഹദൂർ പോയത് തങ്ങൾ അറിഞ്ഞില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച മറുപടിയെന്ന്, ഇൻസ്പെക്റ്റർ പറഞ്ഞു.
ബഹദൂറിന്റെ ശരീരം കണ്ടെത്തിയതിന് ശേഷവും ഏറെ സമയം കഴിഞ്ഞാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥലത്ത് എത്തിത്.പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മൃതശരീരത്തിന് രാത്രി മുഴുവൻ രണ്ട് പോലീസുകാർ കാവൽ നിന്നു. മൃതദേഹത്തിൽ നിന്ന് 100 മീറ്റർ അകലം പാലിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും ഇൻസ്പെക്ടർ പറഞ്ഞു. കൊവിഡ് ടീം പിറ്റേന്ന് രാവിലെ മാത്രമാണ് മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ സാമ്പിളുകൾ ശനിയാഴ്ച ശേഖരിച്ചിട്ടുണ്ട്.
റോഡിൽ ബഹദൂർ എത്ര മണിക്കൂർ ഉണ്ടായിരുന്നുവെന്നോ എവിടെയാണ് അദ്ദേഹം അലഞ്ഞുതിരിഞ്ഞതെന്നോ സഹായത്തിനായി ആരെയെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ ഇയാൾ പോയ ചില സ്ഥലങ്ങളുടെ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.