ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി നടത്തും: ആദ്യ ഘട്ടം നവംബര്‍ 30 ന്
ദില്ലി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 13 സീറ്റിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 30ന് നടക്കും. ഡിസംബര്‍ 7,12,16,20 തീയതികളിലായാണ് മറ്റ് നാല് ഘട്ടങ്ങള്‍ നടക്കുക. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.
ഇത്തവണ ആദ്യമായി മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ വ്യക്തമാക്കി.
മൂന്നാമത്തെ സംസ്ഥാനം
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള മൂന്നാമത്തെ സംസ്ഥാന തിരഞ്ഞെടുപ്പാണിത്. മഹാരാഷ്ട്രയും ഹരിയാണയിലുമാണ് ഇതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 21 നായിരുന്നു തിരഞ്ഞെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ രണ്ടിടത്തും ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല.
തിരിച്ചടി
മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിക്ക് ലഭിച്ചത് 105 സീറ്റുകളായിരുന്നു. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റുകളും ലഭിച്ചു. അതേസമയം ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാന്‍ കഴിയാതിരുന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന വില പേശല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ രൂപീകരണവും പ്രതിസന്ധിയിലാണ്.
ഹരിയാണയില്‍ അധികാരത്തില്‍
ഹരിയാണയില്‍ 41 സീറ്റുകളായിരുന്നു ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിന് 30 സീറ്റുകളും ലഭിച്ചു. ഇതോടെ 12 സീറ്റുകള്‍ നേടി വിജയിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ബിജെപി ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
വിജയ പ്രതീക്ഷ
അതേസമയം ഹരിയാണയിലേയും മഹാരാഷ്ട്രയിലേയും പ്രകടനത്തെക്കാള്‍ മികച്ച വിജയം ജാര്‍ഖണ്ഡില്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുഖ്യമന്ത്രി രഘുബർ ദാസാണ് ജാര്‍ഖണ്ഡില്‍ ബിജെപി സർക്കാരിനെ നയിക്കുന്നത്. 2014 ൽ 81 അംഗ നിയമസഭയില്‍ 35 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
81 സീറ്റുകള്‍
സഖ്യകക്ഷിയായ എജെഎസ്‌യു 17 സീറ്റുകളില്‍ ജയിച്ചു.പ്രതിപക്ഷത്ത് 17 സീറ്റുകളുള്ള ജാര്‍ഖണ്ഡ മുക്തിമോര്‍ച്ചയാണ് എറ്റവും വലിയ കക്ഷി. കോണ്‍ഗ്രസിന് 5 സീറ്റുണ്ട്. മറ്റുള്ളവര്‍ക്കെല്ലാമായി 5 സീറ്റുമുണ്ട്. 2020 ജനുവരി 5 നാണ് ജാര്‍ഖണ്ഡ് നിയമസഭായുടെ കാലാവധി കഴിയുന്നത്. ആകെ 81 സീറ്റുകളാണ് സംസ്ഥാന നിയമസഭയില്‍ ഉള്ളത്.
സീറ്റ് വിഭജനം പ്രതിസന്ധിയില്‍
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെയുള്ള 14 സീറ്റില്‍ 12 ഉം ബിജെപി നേടിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇക്കുറി കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സഖ്യത്തില്‍ എത്തിയെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
44 സീറ്റില്‍
വിശാല സംഖ്യം സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ പറഞ്ഞു. ജെഎംഎമ്മാകും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക. 44 സീറ്റുകളില്‍ ജെഎംഎം മത്സരിക്കും. കോണ്‍ഗ്രസിന് 27 സീറ്റുകള്‍ ലഭിക്കും. സഖ്യകക്ഷികളായ ആര്‍ജെഡി, മറ്റ് ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ക്ക് ബാക്കി സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.